Friday, July 7, 2023

തായിഫിന്റെ തണുപ്പിലേക്ക്

 2020 ൽ  കൊറോണ എന്ന പകർച്ച വ്യാധി മൂലം യാത്രകൾ വളരെ കുറവായിരുന്നു. വർഷം അവസാനിക്കാറായപ്പോൾ ഒരു ചെറിയ യാത്ര പോയാലോ എന്ന ചർച്ച വന്നപ്പോൾ ഞങ്ങൾക്ക് മുമ്പിൽ ഉയർന്ന വന്ന ഉത്തരം തായിഫ് എന്നായിരുന്നു. പല തവണ തായിഫിൽ പോയിട്ടുണ്ടെങ്കിലും അവിടെ തന്നെ വീണ്ടും തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പലതാണ്. ഒരു ദിവസം കൊണ്ട് പോയി വരാവുന്നതും  മനോഹരമായ കാഴ്ചകൾ ഉള്ളതും  നല്ല കാലാവസ്ഥ എന്നതിന് പുറമെ പരിചയത്തിലുള്ള ഒരാൾ അവിടെ ഒരു ഫാം ഹൗസിൽ ജോലി ചെയ്യുന്നതും അതിനൊരു കാരണമായി. രാവിലെ എട്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു ഏറെ വൈകാതെ കാറിൽ ഞങ്ങൾ നാലു പേർ  തായിഫ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ജിദ്ദ മക്ക റോഡിൽ കൂടി യാത്ര ചെയ്ത് മക്ക എത്തുന്നതിനു മുമ്പായി റിങ് റോഡിലേക്ക് തിരിഞ്ഞു പിന്നീട് അവിടെ നിന്നാണ് തായിഫ് റോഡിലേക്ക് കയറിയത്. മക്ക യുടെ സമീപ പ്രദേശത്തു കൂടി കടന്നു പോയപ്പോൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഘടികാര ഗോപുരം ദൂരെ നിന്ന് ഞങ്ങൾ കണ്ടിരുന്നു. 

മക്കയിൽ നിന്ന് തായിഫ് റോഡിലൂടെ കുറെ മുന്നോട്ടു പോയപ്പോൾ കല്ലുകൾ അടുക്കി വെച്ച പോലത്തെ ചെറിയ കുന്നുകൾ ഉയർന്നു നിൽക്കുന്ന മലകളും കാണാമായിരുന്നു. പല അടുക്കുകളായുള്ള ആ മലകൾക്ക് പ്രതേക ഭംഗി ആയിരുന്നു. പിന്നെയും കുറെ യാത്ര ചെയ്തപ്പോൾ ചുരം പാത ആരംഭിച്ചു. ചുരം പാത ശരിക്കും ഒരു എഞ്ചിനീറിയെറിങ് വിസ്മയം ആണെന്ന് പറയാം. ദുർഘടമായ ആ മലയിലൂടെ യ്യുള്ള ആ നാലു വരി ചുരം പാതയുടെ പല ഭാഗത്തും പല നിറത്തിലും പലതരം പാറകളും ഉള്ള മലയുടെ ഭാഗങ്ങൾ ആയിരുന്നു. അതിലൂടെയുള്ള  കോട മഞ്ഞിന്റെ യും ക്യാമ്പിലെ കാറിന്റെയും കാഴ്ചകൾ ആ ചുരം കയറ്റം കൂടുതൽ ആസ്വാദമാക്കി. ചുരത്തിറങ്ങി താഴത്തെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം കിട്ടിയില്ല. ചുരം കയറി മുകളിൽ ഹദ യിൽ എത്തിയപ്പോൾ നല്ല തണുപ്പായിരുന്നു. അവിടെ വണ്ടി നിർത്തി നല്ലൊരു സ്ഥലത്തിരുന്ന് ഞങ്ങൾ കൊണ്ട് വന്ന ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ ശരിക്കും തണുത്തു വിറക്കുന്നുണ്ടായിരുന്നു. അവിടെ തൊട്ടടുത്തുള്ള ഒരു കൃഷിത്തോട്ടത്തിലേക്ക് ഞങ്ങൾ നടന്നു. ജിദ്ദയിൽ നിന്ന് വന്ന ഒരു മോട്ടോർ ബൈക് സംഘത്തെ അവിടെ വെച്ച് ഞങ്ങൾ പരിചയപെട്ടു. പിന്നെ ഞങ്ങൾ ആ ഫാമിലേക്ക് കടന്നു. ആപ്രിക്കോട്ട് മരങ്ങളും റോസാ ചെടികളും ക്വാളീ ഫ്ലവറും മറ്റു ചില ഇലകളും അവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും പച്ചപ്പും ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുറെ ഫോട്ടോകൾ എടുത്ത് അവിടെ നിന്നും  തായിഫിലേക്കുള്ള യാത്ര തുടർന്നു. 



ഒടുവിൽ ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ തായിഫ് പട്ടണത്തിനടുത്തുള്ള ഫാം ഹൗസിനു മുമ്പിൽ ഞങ്ങൾ എത്തി ചേർന്നു. റോഡിനു ഇരു വശങ്ങളിലുമായി നിറയെ മരങ്ങളുള്ള നല്ല ഒരു പ്രദേശത്തായിരുന്നു ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. അവിടെ കയറി ഒന്ന് വിശ്രമിച്ചു ഞങ്ങൾ ജുമുഅഃ നിസ്കരിക്കാനായി രണ്ടു കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ അബ്ദുല്ല ബിൻ അബ്ബാസ് മോസ്കിലേക്കു  പോയി. മനോഹരമായ പള്ളിയുടെ മുറ്റത്തു തണുപ്പിൽ വെയിൽ കൊണ്ടു ജുമുഅഃയിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. അവിടെ നിന്നും ഫാം ഹൗസിലേക്ക് തിരിച്ചു വന്ന് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വിഭവ സമൃദമായ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. അവിടത്തെ കൃഷി തോട്ടത്തിലെ കാഴ്ചകൾ കാണാനിറങ്ങി.







 പല വർണങ്ങളിൽ ഉള്ള റോസും മറ്റു പൂക്കളും അവിടത്തെ നല്ല ഒരു കാഴ്ച യായിരുന്നു. ഓറഞ്ച് , ചെറുനാരങ്ങാ, മാതളം,  അത്തി ,മൾബറി എന്നിവ അവിടെ കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. കൂടാതെ മാവും മുന്തിരി വള്ളിയും മറ്റു പല മരങ്ങളും തക്കാളി വെണ്ടയ്ക്ക പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ഞങ്ങൾ അവിടെ കണ്ടു. ആട്, കോഴി, പ്രാവ് , താറാവ് തുടങ്ങിയവയും അവിടെ വളർത്തുന്നുണ്ടായിരുന്നു. അവിടെ നിന്നും പിന്നെ പോയത് ഷഫാ മലകളിലേക്കാണ്. തായിഫ് പട്ടണത്തിൽ കുറച്ചു ഉയർന്ന പ്രദേശത്തേക്ക് യാത്ര ചെയ്ത് ദക്ക മലമുകളിൽ ഞങ്ങൾ എത്തിച്ചേർന്നു. തായിഫ് നിന്നും 20 കിലോമീറ്റർ ദൂരമുള്ള ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 9000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നല്ല അനുഭവം ആയിരുന്നു വെങ്കിലും തണുപ്പിന്റെ ശക്തി മൂലം കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ അവിടെ നിന്നും മടങ്ങി. മലയിറങ്ങി ഷഫ യിൽ എത്തിയ ഞങ്ങൾ ഒട്ടക പുറത്തും ബഗ്ഗിയിലും യാത്ര ചെയ്ത് ശരിക്കും ആസ്വദിച്ചു . ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഈരണ്ടു യാത്രയും ചെയ്യുന്നത്. അപ്പോയേക്കും ഇരുട്ട് പരന്നിരുന്നു. പിന്നീട് ഞങ്ങൾ തായിഫ് പട്ടണത്തിനടുത്തുള്ള റുദഫ് പാർക്കിലേക്കാണ് പോയത് . അവിടത്തെ ഏറ്റവും വലിയ പാർക്കായിരുന്നു അത്. ആദ്യം കണ്ട കവാടത്തിലൂടെ അകത്തു കയറാൻ ശ്രമിച്ചെങ്കിലും ഫാമിലി യില്ലാത്തതിനാൽ ഞങ്ങളെ തടഞ്ഞു. എന്നാൽ പാർക്കിന്റെ മുഖ്യ കവാടത്തിലൂടെ ഞങ്ങൾ അകത്തു കയറി. ഏറെ വൈകാതെ അവിടത്തെ തടാകത്തിൽ സംഗീത ജലധാര ആരംഭിച്ചു. 15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന പ്രകടനം ഞങ്ങൾക്ക് കിട്ടിയ ഒരു അപ്രതീ ക്ഷിത വിരുന്നായിരുന്നു. ആദ്യത്തെ കവാടത്തിൽ നിന്നും ഞങ്ങളെ തിരിച്ചു വിട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ കാഴ്ച നഷ്ടപെടുമായിരുന്നു. പാർക്കിൽ കുറച്ചു സമയം കൂടി കാഴ്ചകൾ കണ്ട് വീണ്ടും ഫാം ഹൗസിലെത്തി ഞങ്ങളുടെ കൂടെ വന്ന സുഹൃത്തിനെ അവിടെ വിട്ട് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. ചുരത്തിലെത്തിയപ്പോൾ വണ്ടി നിർത്തി താഴേക്കുള്ള രാത്രി കാഴ്ച കണ്ടു . വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം പാതയും അതിലൂടെ പോകുന്ന വാഹന ങ്ങളും മറ്റും മറ്റൊരു മനോഹര ദൃശ്യ വിസ്മയമായിരുന്നു. ചുരമിറങ്ങി മക്ക വഴി ജിദ്ദയിൽ തിരിച്ചെത്തിയപ്പോയേക്കും രാത്രി പതിനൊന്നു മണിയായിരുന്നു. പ്രതീക്ഷിച്ച അവധി കിട്ടാത്തതിനാൽ രാത്രി പന്ത്രണ്ട് മണിക്ക് ഡ്യൂട്ടിക്ക് ഇറങ്ങേണ്ടി വന്നെങ്കിലും യാത്രയിൽ കിട്ടിയ ഉന്മേഷം എല്ലാ ക്ഷീണവും അകറ്റി.





തണുപ്പും പൃകൃതി ഭംഗിയും ഒരുമിക്കുന്ന തായിഫിലേക്കു നടത്തിയ ഒരു മനോഹര യാത്ര. ജിദ്ദയിൽ നിന്നും പുറപ്പെട്ടു പുണ്യ ഭൂമിയായ മക്കയുടെ ഓരത്തു കൂടി കോട മൂടുന്ന വളഞ്ഞു പുളഞ്ഞ ചുരം കയറി  ഞങ്ങൾ ഹദയിൽ . അവിടത്തെ മനോഹരമായ കുളിരിൽ റോഡരികിൽ ചായയും സ്‌നാക്‌സും കഴിച്ചപ്പോൾ അവയുടെ സ്വാദ് ഒത്തിരി കൂടിയ പോലെ. 
അവിടത്തെ തോട്ടത്തിലെ പച്ചക്കറികളുടെയും മരങ്ങളുടെയും ഹരിതാഭ കണ്ട് ആസ്വദിച്ചു നിൽക്കുമ്പോൾ കോട വന്ന്   മൂടിയത് കോരിത്തരിപ്പിച്ചു.

പിന്നെ പോയത് തായിഫിലെ ലക്ഷ്യ സ്ഥാനമായ ഫാം ഹൗസിലേക്ക്. ഓറഞ്ചും മാതളവും പപ്പായയും മാവും അത്തിയും മുന്തിരി വള്ളിയും മൾബെറിയും അടക്കം പലതരം മരങ്ങളും പൂക്കളും അടങ്ങിയ അവിടെ വിശ്രമിച്ചു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചു പിന്നെ  തായിഫിലെ ഏറ്റവും ഉയരത്തിലുള്ള ദക്ക മലമുകളിലേക്ക് . തണുത്ത കാറ്റും തായ്‌വാരത്തെ കാഴ്ചകളും കോട മഞ്ഞും എല്ലാം കൂടി നൽകിയ ഒരു നല്ല  അനുഭവം  . മലയിറങ്ങി ഷഫയിൽ എത്തി ഒട്ടക പുറത്തും കാർട്ട് വണ്ടിയിലും  യാത്ര ചെയ്തത് മറക്കാനാവാത്ത ഓർമകൾ . തായിഫിലെ ഏറ്റവും വലിയ  റുദഫ് പാർക്കിലെ  15 മിനിറ്റ് നീണ്ടു നിന്ന വെള്ളവും വെളിച്ചവും സംഗീതവും ഒത്തു ചേർന്ന സംഗീത ജല ധാര  ഞങ്ങൾക്ക് കിട്ടിയ  അപ്രതീ ക്ഷിത വിരുന്നായി. രാത്രി ഒമ്പതു മണിയോടെ തണുപ്പിനോടും തായിഫിനോടും വിട പറഞ്ഞു ജിദ്ദയുടെയും ജോലിയുടെയും ചൂടിലേക്ക്.


Monday, June 1, 2020

ഒരു ചെറിയ ചെന്നൈ യാത്ര.

ഇത് വരെ കാണാത്ത നഗരങ്ങൾ കാണാനുള്ള യാത്ര എന്നെയെത്തിച്ചത് തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിൽ ആണ്. രാത്രി എട്ടരക്ക് തിരൂരിൽ നിന്നാരംഭിച്ച ട്രെയിൻ യാത്ര നേരം പുലരുമ്പോൾ തമിഴ്നാട് ഗ്രാമങ്ങളിലൂടെ നീങ്ങുകയായിരുന്നു. എട്ട് മണിയോടെ ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി ചേർന്നു. അവിടെ കാത്തു നിന്ന മഹ്മൂദിന്റെ കൂടെ റെയിൽവേ സ്റ്റേഷന്റെയും അടുത്തുള്ള കെട്ടിടങ്ങളുടെയും ഭംഗി ആസ്വദിച്ചു ചെന്നൈ മെട്രോയിൽ ഗിണ്ടിയിലേക്കു തിരിച്ചു. ഗിണ്ടി ദേശീയോദ്യാനവും IIT യും കണ്ടു ചെന്നൈയിലെ വലിയ മാളുകളിൽ ഒന്നായ ഫിനിക്‌സ് മാളിലേക്കു പോയി .അവിടം കണ്ടു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി. 




പിന്നെ റൂമിൽ ചെക്ക് ഇൻ ചെയ്ത് ഫ്രഷായി വീണ്ടും കാഴ്ചകളിലേക്ക്. പിന്നീടുള്ള യാത്ര മഹ്മൂദിന്റെ കൂടെ ബൈക്കിൽ ആയിരുന്നു. ആദ്യം പോയത് സെൻറ് ജോർജ് മൗണ്ട് എന്ന ഒരു കുന്നിൻ മുകളിലേക്കായിരുന്നു. അവിടെ ഒരു ചർച്ചും പ്രതിമകളും മറ്റു കുറച്ചു കാഴ്ചകളും ഉണ്ടായിരുന്നു. എന്നാൽ അവിടത്തെ പ്രധാന ആകർഷണം അവിടെ നിന്നുള്ള പട്ടണത്തിന്റെയും എയർ പോർട്ടിന്റെനയും മെട്രോ പാതയുടെയും മറ്റും കാഴ്ചകൾ ആയിരുന്നു. 


അവിടെ നിന്നും കുന്നിറങ്ങി പിന്നെ ഞങ്ങൾ പോയത് മദ്രാസ് വാർ സെമിത്തേറിയിലേക്കായിരുന്നു. 856 മാർബിൾ ഫലകങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്ത ഈ സ്ഥലം അതി മനോഹരമായിരുന്നു. അവിടത്തെ പുല്ലു വിരിച്ച മൈതാനവും മാർബിൾ ഫലകങ്ങളും അതിനിടയിലുള്ള പൂക്കളും മരങ്ങളും എല്ലാം നമ്മൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണെന്നു തോന്നിപ്പിക്കും. അവിടെ നിന്നും പിന്നെ പോയത് പ്രശസ്ഥമായ മറീന ബീച്ചിലേക്കാണ്. അവിടത്തെ MGR , ജയലളിത, അണ്ണാ മെമ്മോറിയലും കണ്ടു ബീച്ചിലൂടെ കുറെ നടന്നു അവിടത്തെ സ്പെഷ്യൽ വിഭവങ്ങളായ മീൻ പൊരിച്ചതും ബജികളും മറ്റും കഴിച്ചു രാത്രി പതിനൊന്നു മണിയോടെ റൂമിലേക്ക്‌. പിറ്റേന്ന് അതിരാവിലെ ചെന്നൈ എയർപോർട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്‌പൈസ് ജെറ്റ് ബൊംബാഡിയറിന്റെ ചെറിയ വിമാനത്തിൽ കോഴിക്കോട്ടേയ്ക്കു പറന്നു. 80 ൽ താഴെ ആളെ കൊള്ളുന്ന അത്തരമൊരു വിമാനത്തിൽ എന്റെ ആദ്യ യാത്രയായിരുന്നു. വലിയ വിമാനങ്ങളെ അപേക്ഷിച്ചു ശബ്ദവും വിറയലും കുറച്ചു കൂടുതലായി അനുഭവപെട്ടു. എയർപോർട്ടിൽ ബൈക്കുമായി കാത്തു നിന്ന ഉമറലി യുടെ കൂടെ വീട്ടിലേക്കു തിരിച്ചു.


കടലിനു മുകളിലെ അത്ഭുത പള്ളി.

 രണ്ടു മാസം മുമ്പത്തെ ഒരു വെള്ളിയാഴ്ച പ്രശസ്തമായ അൽ റഹ്മാ പള്ളിയിലാണ് ജുമുഅ യിൽ പങ്കെടുത്തത് .കടലിനാൽ ചുറ്റപ്പെട്ടതിനാലും ഉയർന്ന വേലിയേറ്റ സമയത്ത് അത് പൊങ്ങിക്കിടക്കുന്നതായി കാണപ്പെടുന്നതിന്നാലും ഈ പള്ളിയെ ഫ്ലോട്ടിംഗ് മോസ്ക് എന്നും വിളിക്കുന്നു 1986 ൽ സൗദി അറേബ്യയിലെ ജിദ്ദയുടെ കോർണിഷിന്റെ കടൽ വക്കിലാണ് അൽ റഹ്മാ പള്ളി പണിതത്. ഫാത്തിമ അൽ സഹ്‌റ മോസ്ക് എന്ന പേരിലും കൂടി ഇത് അറിയപ്പെടുന്നു. ജിദ്ദയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പള്ളികളിൽ ഒന്നാണിത്, 2,400 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇത് ലോകമെമ്പാടുമുള്ള ഹജ്ജ്, ഉംറ തീർഥാടകരെ ആകർഷിക്കുന്നു.



ആധുനികവും പഴയതുമായ വാസ്തുവിദ്യയുടെയും ഇസ്ലാമിക കലയുടെയും സംയോജനമാണ് പള്ളി. പ്രധാന താഴികക്കുടത്തിനു പുറമേ 52 ബാഹ്യ താഴികക്കുടങ്ങളും ഇതിൽ ഉൾപ്പെടുന്നു - ഏറ്റവും വലുത് - എട്ട് തൂണുകളുണ്ട്. 23 ബാഹ്യ കുടകൾ ഉണ്ട്, ഖുർആനിന്റെ വാക്യങ്ങൾക്കൊപ്പം പുറത്തും അകത്തും കൊത്തിയിരിക്കുന്നു.
ഇസ്ലാമിക ശൈലിയിൽ രൂപകൽപ്പന ചെയ്ത 56 ജാലകങ്ങൾ, സ്ത്രീകൾക്കായി ഉയർന്ന തടിയിലുള്ള പ്രാർത്ഥന സ്ഥലം, വാഷ്‌റൂമുകൾ, സുഖപ്രദമായ ആരാധനാ മുറികൾ എന്നിവയുണ്ട്. ആരാധകരും വിനോദസഞ്ചാരികളും ചെങ്കടലിന്റെ കാഴ്ച ആസ്വദിക്കാൻ പ്രഭാതത്തിലോ സൂര്യാസ്തമയത്തിലോ പള്ളി സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു.


.


മരുഭൂമിയിലെ പച്ചപ്പിലേക്ക്.

ഈ വെള്ളിയാഴ്ച അവിസ്മരണീയമായ ഒരു ദിവസമായിരുന്നു. പ്രവാസത്തിന്റെ ഒറ്റപെടലിനിടയിൽ ഉറ്റവവരുമായുള്ള ഒത്തുചേരൽ  സന്തോഷകമായ അനുഭവങ്ങൾ ആണ് സമ്മാനിക്കാറുള്ളത് . അതൊരു യാത്രയാണെങ്കിൽ ഏറെ മധുരിക്കും. ജിദ്ദയിൽ നിന്നും കുറച്ചകലെ അസ്ഫാനിൽ കസിൻ തുടങ്ങിയ പുതിയ കട കാണാനാണ് ഞങ്ങൾ യാത്ര തിരിച്ചത്. അവിടെയെത്തി കടയൊക്കെ കണ്ട് ജുമുഅഃ യൊക്കെ കഴിഞ്ഞു  ചെറിയൊരു യാത്ര പുറപ്പെട്ടു. അവിടെ നിന്നും ഏകദേശം 40 കിലോമീറ്ററും ജിദ്ദയിൽ നിന്നും 125 കിലോമീറ്റർ അകലെയുള്ള വാദി മാർവാനി ഡാം കാണാനാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. മരുഭൂമിയുടെ വിവിധ മനോഹര ഭാവങ്ങൾ ആസ്വദിച്ച് വളഞ്ഞു പുളഞ്ഞു പോകുന്ന സുന്ദരമായ റോഡിലൂടെ ഞങ്ങളുടെ കാർ മുന്നോട്ടു കുതിച്ചു. പല തവണ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ടു ഞങ്ങൾ ഡാമിന്റെ അകത്തു തന്നെ എത്തിച്ചേർന്നു. 



വെള്ളം കുറവായിരുന്നുവെങ്കിലും ഒരു വലിയ നിർമിതി തന്നെയാണ് വാദി മാർവാനി ഡാം .അര കിലോമീറ്ററിലധികം നീളവും 100 മീറ്ററിലധികം ഉയരവും ഈ ഡാമിനുണ്ട്. ഈ ഡാം നിർമിക്കാനുള്ള കാരണമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. സാദാരണയായി കൃഷി ആവശ്യത്തിനും വൈദ്യുതി ഉല്പാദിപ്പിക്കാനുമാണല്ലോ ഡാമുകൾ നിര്മിക്കാറുള്ളത്. എന്നാൽ ഈ ഡാം  നിർമ്മിച്ചത്   വെള്ളപ്പൊക്കം തടയാനാണ്. ഇതിലെ വെള്ളം ശുദ്ധീകരിച്ചു  കുടി വെള്ളമായും ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ നിന്നതു ഡാമിനകത്താണെങ്കിലും വെള്ളം അതിനും ഏറെ താഴെയായിരുന്നു. അവിടെ നിന്നും വീണ്ടും യാത്ര ചെയ്തു അൽ ഖുവാർ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. കല്ലുകൾ കൂട്ടിവെച്ചു നിർമിച്ച പോലത്തെ മലകൾക്ക് ഇടയിലുള്ള  ഒരു കൊച്ചു ഗ്രാമമാണിത്. അവിടെയൊരിടത്തു കാർ നിർത്തി മൺപാതയിലൂടെ ഞങ്ങൾ നടന്നു. പച്ചപ്പ്‌ നിറഞ്ഞ അവിടത്തെ കൃഷി തോട്ടങ്ങൾക്കു പ്രതേക ചാരുത യായിരുന്നു. വാഴയും പ്ലാവും മാവും പപ്പായയും നാരകവും തിങ്ങി നിറഞ്ഞ തോട്ടങ്ങൾ. വെണ്ടയും ചോളവും തളിർത്ത കൃഷിയിടത്തിന്റെ ചാരത്തെ മൺപാതയിലൂടെ കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നേരത്തെ കണ്ട ഡാമിന്റെ മുൻവശത്തിന്റെ കുറച്ചു ദൂരെ നിന്നുള്ള കാഴ്ച കാണാനായി. ഡാമിൽ നിന്ന് പുറത്തു വിടുന്ന വെള്ളം കെട്ടി നിൽക്കുന്ന തടാകം മനോഹരമായിരുന്നുവെങ്കിലും നീന്തൽ നിരോധിച്ചത് ഞങ്ങളെ സങ്കടപ്പെടുത്തി.


 
തിരിച്ചു നടന്ന ഞങ്ങൾ പിന്നെയെത്തിയത് മലയാളികൾ സന്ദർശിക്കുന്ന ഒരു   ഫാമിനകത്തായിരുന്നു. ആദ്യം ഞങ്ങളെ വരവേറ്റത് കുറെ ആടുകൾ ആയിരുന്നു. ആ കൃഷിയിടത്തിൽ നിരവധി മാവുകളും കുലച്ചു നിൽക്കുന്ന വാഴകളും നാരങ്ങാ മരവും മൈലാഞ്ചിയും നല്ല പച്ചപ്പുമെല്ലാമുണ്ടായിരുന്നു. അവിടത്തെ മരങ്ങളും തണുപ്പും എല്ലാം ഞങ്ങൾക്ക് സമ്മാനിച്ചത് നാട്ടിലെത്തിയ ഒരു അനുഭൂതി ആയിരുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പ് ജിദ്ദയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു. 

വിസ്മയങ്ങളുടെ മായാ ലോകത്ത്‌.

മാജിക് പ്ലാനറ്റ് ഒരു അത്ഭുത ലോകമാണ്. ലോകത്തു അത്തരത്തിൽ ഒന്ന് മാത്രം. ഗോപിനാഥ് മുതുകാട് എന്നയാളോടുള്ള ഇഷ്ടമായിരുന്നു അവിടെ പോകാനുള്ള ആഗ്രഹത്തിന്റെ ഒരു കാരണം. കുറെ ആയി മാജിക് പ്ലാനറ്റ് അടക്കമുള്ള ഒരു ഒരു തിരുവനതപുരം`യാത്ര ആഗ്രഹിച്ചിട്ട്. സുഹ്രത് സജ്ജാദ് എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചു മണി ഉള്ള കാഴ്ചകൾ മാജിക് പ്ലാനെറ്റിൽ ഉണ്ട്. നമ്മൾ നടന്നു കാണുകയൊന്നും വേണ്ട. നമ്മെ നയിക്കാൻ ഇഷ്ട്ടം പോലെ സ്റ്റാഫുകൾ അവിടെയുണ്ട്. ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാൻ ശ്രമിച്ചു പരാജയപെട്ടു നിൽക്കുമ്പോൾ വെൽകം ഡാൻസ് തുടങ്ങി അവിടെ നിന്നും ഇന്റിമേറ്റ് ഡാൻസ് ഹാളിലേക്ക് അമ്പതു പേരെ ഉൾകൊള്ളുന്ന ചെറിയ ഹാളിൽ പല ബാച്ചുകളിലായിരുന്നു ഷോ. 



മകനെ സ്റ്റേജിൽ വിളിച്ചു മൂക്കിൽ നിന്നും പന്തെടുത്ത കൗതുകം ഇപ്പോഴും മാറിയിട്ടില്ല. അവിടെ നിന്നും കണ്ണാടി മാജിക്കും ബലൂൺ മാജിക്കും പേപ്പർ മാജിക്കും കണ്ടു ടെംപെസ്റ് തിയേറ്ററിലേക്ക്. ഷാക്സ്പെയർ നാടകത്തെ നാടകത്തെ മാജിക്കും നൃത്തവും ശബ്ദവും വെളിച്ചവും എല്ലാം ഉൾപ്പെടുത്തിയ ഒരു അത്ഭുത ഷോ. അവിടെ നിന്നും സർക്കസ് കാസിലിലേക്കു .. ഒരു മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന സർക്കസ് പ്രകടനങ്ങൾ. എത്യോപ്യൻ കലാകാരൻ അവതരിപ്പിച്ച ബാലൻസ് പ്രകടനം ഏറെ അത്ഭുതപ്പെടുത്തി. പിന്നെ പോയത് കോമഡി മാജിക് കാണാൻ. അര മണിക്കൂർ നീണ്ട ഈ പ്രകടനം ഏറെ ചിരിപ്പിച്ചു. അപ്പോയേക്കും ഒന്നര മണിയായിരുന്നു. ഉച്ച ഭക്ഷണത്തിനു അരമണിക്കൂർ സമയം. അവിടത്തെ ഹോട്ടലിൽ വിഭവ സമ്രദമായ ഉച്ച ഭക്ഷണം . പിന്നെ പോയത് മെന്റലിസ്റ് ഷോ കാണാൻ. കാണികളുടെ മനസ്സ് വായിക്കുന്ന ആ പ്രകടനം ഏറെ അത്ഭുത പെടുത്തി. മാനസിക വളർച്ച എത്താത്ത കുട്ടികളുടെ പ്രതേക മാജിക് ഷോ ആയ എം പവർ ഷോ ആയിരുന്നു പിന്നീട്. മുതുകാട് സർ പരിശീലിപ്പിച്ച ഈ കുട്ടികൾ ഏറെ കയ്യടി ഏറ്റു വാങ്ങി. ഒരു മണിക്കൂർ നീണ്ടു നിന്ന ഇല്യൂഷൻ ഷോ പിന്നീട് നടന്നത് അവിടത്തെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു.  മുതുകാടിന്റെ മാജിക് ഷോ യുടെ ഒരു തനിയാവർത്തനമായിരുന്നു അത്. തികച്ചു മാസ്മരികമായ ആ പ്രകടനം ശരിക്കും ആസ്വദിച്ചു.
പുറത്തെ ഇന്ത്യ ഗേറ്റിന്റെ ആകൃതിയിൽ ഉള്ള ഭാഗത്തു ഇന്ത്യയുടെ നാനാത്വം വ്യക്തമാക്കുന്ന ന്രത്തവും മാജിക്കും കൂടിയ ഒരു ഷോ നടന്നു. ഇന്ത്യൻ റോപ് മാജിക്കോട് കൂടി ഷോകൾ പൂർണമായി. പിന്നീട് എല്ലാവരും അണിനിരന്ന ഒരു ഘോഷ യാത്രയിരുന്നു. ക്രത്യം അഞ്ചു മണിക്ക് എല്ലാം അവസാനിച്ചു ഞങ്ങൾ അവിടെ നിന്നും മടങ്ങി.

ജിദ്ദയിലെ പൈത്രക ഭൂമിയിലേക്ക്‌.

യുനെസ്കോയുടെ ലോക പൈത്രക പട്ടികയിൽ ഇടം പിടിച്ച ജിദ്ദയിലെ പുരാതന നഗര ഭാഗം കാണാൻ പോയപ്പോൾ ലഭിച്ചത് പ്രതീക്ഷ തിനേക്കാൾ വലിയ അനുഭവങ്ങൾ ആയിരുന്നു. അവിടെ ഒരു അന്താരാഷ്ട പെയിന്റിംഗ് പ്രദശനത്തിന്റെ ഭാഗമായ ഒരുക്കങ്ങൾ നടക്കുകയായിരുന്നു . ജൗഹറ ജെജീ എന്ന ഡച്ചു കലാകാരി ചിത്രം വരക്കുന്നത് നേരിൽ കാണാനും അവരുമായി കുറെ കാര്യങ്ങൾ ചർച്ച ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. 



നമ്മൾ ഒരിക്കലും കാണാത്ത ആധുനിക ചിത്രങ്ങൾക്ക് പിന്നിലെ അർത്ഥങ്ങൾ അവർ വിവരിച്ചു തന്നതു ഞങ്ങളെ അതിശയിപ്പിച്ചു. പിന്നെ ഞങ്ങൾ കണ്ടത് ഇമേജസ് ഓഫ് സയൻസ് എന്ന മറ്റൊരു ചിത്ര പ്രദർശനത്തിന്റെ ഒരുക്കങ്ങൾ ആണ്. ശാസ്ത്രത്തിലെ കണികകളുടെ സൂക്ഷമ രൂപങ്ങളുടെ മനോഹരമായ ചിത്രങ്ങളെ പറ്റി അവിടെയുണ്ടായിരുന്ന ജർമൻകാരി വിവരിക്കുകയും അടുത്ത ദിവസത്തെ ഉൽഘാടനത്തിനു ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു. കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും കാണാൻ നല്ല ഭംഗിയായിരുന്നു ആ ചിത്രങ്ങൾക്ക്. അവിടെ നിന്നും പഴയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ച് നടന്നു. കുറെ ചിത്രങ്ങൾ പ്രദർശനത്തിനും വില്പനക്കും വെച്ച മറ്റൊരു സ്ഥലത്തു കണ്ടത് മുമ്പ് കണ്ടതിൽ നിന്നും വ്യത്യസ്തമായി ലളിതവും മനോഹരമായ നൂറുക്കണക്കിന് പെയിന്റിങ്ങുകൾ ആയിരുന്നു. ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വീട്ടിലായിരുന്നു ഇവ ഒരുക്കിയിരുന്നത്. അവിടത്തെ ജോലിക്കാരൻ ആയ സോമാലിയൻ കലാകാരൻ അവിടത്തെ ചിത്രങ്ങളെ പറ്റിയും വീടിനെ പറ്റിയും വിവരിച്ചു തരികയും അവൻ വരച്ച ചിത്രങ്ങൾ കാണിച്ചു തരികയും ചെയ്തു. നൂറിലേറെ വർഷം പഴക്കമുള്ള ഒരു പഴയ അറബി വീട് കാണാൻ സാധിച്ചു. അതിനകത് അന്നു പയോഗിച്ച ഉപകരണങ്ങളും പാത്രങ്ങളും ആയുധങ്ങളും പുസ്‌തകങ്ങളും വീട്ടുക്കാരുടെ പഴയ ഫോട്ടോയും എല്ലാം കണ്ടു പുറത്തിറങ്ങി. 




പഴയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിച്ചങ്ങനെ നടക്കുമ്പോഴാണ് മനോഹരമായ ഒരു കുതിര വണ്ടി ശിൽപം കണ്ടത്. അതിന്റെ മുമ്പിൽ നിന്നും കുറച്ചു ഫോട്ടോകൾ എടുത്തു . പുരാതന നഗരത്തിന്റെ ഒരതിരിൽ ഉള്ള വലിയ കല്ലുകൾ കൊണ്ട് പണിത കവാട രൂപം ഉണ്ട്. ബാബ് മക്കയിലെ ബാബിനു സമാനമായിരുന്നു അത്. അവിടെ നിന്നും കുറച്ചു ഫോട്ടോകൾ കൂടി എടുത്തു അവിടെയുള്ള മറ്റു കുറെ കാഴ്ചകൾ ബാക്കിയാക്കി പഴയ കാലത്തു ഇന്നിലേക്കു തിരിച്ചു പോന്നു .

Wednesday, January 16, 2019

മക്കയിലെ ചരിത്ര സ്ഥലങ്ങളിലേക്ക്

ജീവിതത്തിലെ ഏറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു മക്ക യിലെ ഹിറാ ഗുഹ കാണാൻ പോകണം എന്നത്. പലവിധ കാരണങ്ങളാൽ ഇത് വരെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ചകളിൽ ഷറഫിയയിൽ നിന്നുള്ള മക്ക ചരിത്ര പഠന യാത്ര യെ പറ്റി പത്രത്തിൽ വായിക്കുകയും ഏറെ കാലത്തിനു ശേഷം ഒരു അവധി ഒത്തു വരുകയും ചെയ്തപ്പോൾ അതിനു പോകാം എന്ന് തീരുമാനിച്ചു. ഷറഫിയയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ചു വരുന്ന രീതിയിൽ ആണ് യാത്ര. ഹിറാ ഗുഹ ഉൾകൊള്ളുന്ന ജബൽ നൂർ, ജബൽ സൗർ , മിന യിലെ  ജബൽ റഹ്മ, ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, അറഫാ, മുസ്തലിഫ കൂടാതെ ഉമ്മു ജൂദ് മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. ഞങ്ങൾ നാലു പേർ ഒരു ടാക്സിയിൽ ഷറഫിയ എത്തിയപ്പോൾ തന്നെ ആറേമുക്കാൽ ആയിരുന്നു. കുറച്ചു ആളുകൾ കൂടി വരാറുണ്ടായിരുന്നു. അവർ കൂടി എത്തി വണ്ടി പുറപ്പെട്ടപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു. 50 ആളുകളെ ഉൾകൊള്ളുന്ന ആ വലിയ ബസിൽ ഞങ്ങൾ വെറും ഇരുപത് പേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. മക്ക ലക്‌ഷ്യ മാക്കി ബസ് നീങ്ങുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ കടും ചുവപ്പു നിറത്തിൽ സൂര്യൻ ഉദിച്ചു വരുന്നുണ്ടായിരുന്നു.

 യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഗൈഡ് കാണാൻ പോകുന്ന കാഴ്ചകളെ പറ്റി വിശദമായ ഒരു പ്രസംഗം തന്നെ നടത്തി. മക്കയിലേക്ക് പോകുമ്പോഴുള്ള സ്ഥിരം കാഴ്ചകൾ ആണ് പിന്നെ ഞങ്ങളെ വരവേറ്റത്. കഴിഞ്ഞ തവണ ട്രെയിനിൽ പോയപ്പോൾ മഴ കാരണം മരുഭൂമിക്കും മലകൾക്കും സുന്ദരമായ ഒരു ഹരിതാവണം ഉണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ ആ ഭംഗി കാണാൻ കഴിഞ്ഞില്ല. മഴ അകന്നു പോയപ്പോൾ പുല്ലുകളും മറ്റും ഉണങ്ങി തവിട്ടു നിറത്തി ലേക്ക് മാറി കഴിഞ്ഞിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കാനും മറ്റു പ്രഥമിക ആവശ്യങ്ങൾക്കുമായി ബസ് ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി. ഇരുപതു മിനിറ്റ് അവിടെ ചിലവഴിച്ചു ബസ് മക്ക ലക്ഷ്യമാക്കി യാത്ര തുടർന്നു. മക്ക പട്ടണത്തിലൂടെ കുറെ യാത്ര ചെയ്ത് ഞങ്ങളുടെ ആദ്യ ലക്‌ഷ്യ സ്ഥാനമായ ജബൽ സൗറിനടുത് ഞങ്ങൾ എത്തിച്ചേർന്നു. ഈ മല മുകളിൽ ഉള്ള സൗർ ഗുഹയിയിലാണ് മുഹമ്മദ് നബി മദീനയിലേക്ക് പോകുന്നതിനു മുമ്പ്  3 ദിവസം ഒളിച്ചു താമസിച്ചത്. ഇതിന്റെ ചരിത്രം വിശദമായി ഞങ്ങളുടെ ഗൈഡ് വിവരിക്കുന്നു ണ്ടായിരുന്നു. മലമുകളിൽ കയറി സൗർ ഗുഹ കാണുക എന്നത് ഏറെ സമയമെടുക്കും എന്നതിനാലും ഞങ്ങൾക്ക് ഹിറാ ഗുഹയിലേക്ക് കയറുവാനുള്ളതിനാലും താഴെ നിന്നും മലയുടെ കാഴ്ചകൾ കണ്ടു. ഈ മലയുടെ ഉയരം 1405 മീറ്റർ ആണ്. അവിടെ നിന്നും ഞങ്ങൾ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബല് നൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഹിറാ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്കു ആദ്യമായി ഖുർആൻ ജിബിരീൽ മലക്ക് മുഖേന അവതരിച്ചത് . മക്ക പട്ടണത്തിലൂടെ കുറച്ചു  സഞ്ചരിച്ചപ്പോൾ ആ മല ബസ്സിൽ നിന്ന് തന്നെ കാണാമായിരുന്നു. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ആളുകൾ കയറി പോകുന്നത് വെള്ള കുത്തുകൾ പോലെ ദൂരെ നിന്ന് തന്നെ ഞങ്ങൾ കണ്ടു. സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി ജബൽ നൂർ ലക്ഷയമാക്കി ഞങ്ങൾ നടത്തം തുടങ്ങി. താഴ്‌വാരം വരെയുള്ള റോഡ് ടാർ ചെയ്തതാണെങ്കിലും കുത്തനെ യായിരുന്നു. മല കയറുന്നതിനു തൊട്ടു മുമ്പ് വരെ എത്തിയത് തന്നെ വളരെ കഷ്ടപെട്ടായിരുന്നു. സാഹസികമായി ടാക്സി കാറുകൾ തായ്‌വാരം വരെ എത്തുന്നുണ്ടായിരുന്നു. തായ്‌വാരത്തു വെള്ളവും പഴങ്ങളും മല കയറാനുള്ള വടികളും മറ്റും വിൽക്കുന്ന കുറച്ചു കടകൾ ഉണ്ടായിരുന്നു. അത്യാവശ്യത്തിനു വെള്ളം വാങ്ങി ഞങ്ങൾ മല കയറ്റം തുടങ്ങി.

സിമന്റിട്ട പടികൾ ഉണ്ടെങ്കിലും കുത്തനെയുള്ള കയറ്റം മൂലം നല്ല കിതപ്പും തളർച്ചയും അനുഭവപെട്ടു. പലയിടത്തും വിശ്രമിച്ചാണ് ഞങ്ങൾ മുകളിലേയ്ക്ക് കയറിയത്. മല കയറുന്നവരും ഇറങ്ങുന്നവരുമായി ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. മുഖ്യമായും പാകിസ്ഥാനികളും ഇന്ത്യക്കാരും ആണ് തീർത്ഥാടകാരിൽ ഉണ്ടായിരുന്നു. അറബികൾ വളരെ കുറവായിരുന്നു. വളഞ്ഞു പുളഞ്ഞുള്ള കയറ്റത്തിൽ വളവുകളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. അവിടെ ഒരു പാകിസ്താനി സർബത് എനർജി എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.രണ്ടു റിയാലിന്  ചെറിയ ഗ്ലാസ് നാരങ്ങാ വെള്ളം ഞാനും എന്റെ കൂടെയുണ്ടായിരുന്ന നാസർക്കായും  കുടിച്ചു. അപ്പോൾ കിട്ടിയ എനർജിയിൽ മുകളിലേക്ക് വീണ്ടും കയറി തുടങ്ങി. മുകളിലേക്ക് കയറുന്നതിനുസരിച്ചു താഴെയുള്ള കെട്ടിടങ്ങളുടെയും വളഞ്ഞു പുളഞ്ഞുള്ള വഴിയും കാണാൻ ചന്തമേറെയായിരുന്നു. ഇടയ്ക്കു പ്രാവിൻ കൂട്ടങ്ങളെയും അവക്ക് തീറ്റ വില്കുന്നവരെയും കണ്ടിരുന്നു. മുകളിലേക്ക് നോക്കുമ്പോൾ മല കയറാൻ പിന്നെയും കുറെ ബാക്കിയുണ്ടായിരുന്നു. ആകെ പാക്കിസ്ഥാനികളുടെ ഒരു ആധിപത്യം ആയിരുന്നു അവിടെ കണ്ടത്. തീർത്ഥാടകാരിൽ കൂടുതൽ പാകിസ്ഥാനികൾ കൂടാതെ ഭിക്ഷാടകർ , വിൽപനക്കാർ, പടികൾ സിമന്റിട്ടു പണം പിരിക്കുന്നവർ തുടങ്ങിയവരെല്ലാം പാകിസ്ഥാനികൾ ആയിരുന്നു. കുറെ കയറി മലയുടെ ഒരു ഭാഗത്തു കൂടി ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. അവിടെ പരന്ന സ്ഥലത്തു കുറെ പേർ ഉണ്ടായിരുന്നു. പാകിസ്ഥാനികൾ അവിടെ ചെറിയ ഒരു കട ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. വെള്ളവും പഴങ്ങളും ഒക്കെ അവിടെ വിൽക്കുന്നത് ഇരട്ടി വിലക്കായിരുന്നു. അവിടെ നിന്നും മക്ക യുടെ പല ഭാഗങ്ങളും ഘടികാര ഗോപുരവും മറ്റും കാണാമായിരുന്നു. ജനുവരിയിൽ ആണ് ഞങ്ങളുടെ യാത്ര എന്നതിനാൽ തണുത്ത കാലാവസ്ഥായായിരുന്നു. ഇത് കൊണ്ട് തന്നെ  വെയിൽ ഉണ്ടെങ്കിലും വലിയ ചൂട് അനുഭവപ്പെട്ടില്ല. മലയുടെ മുകളിൽ നിന്നും മറു ഭാഗത്തേയ്ക്ക് കുറച്ചു പടികൾ ഇറങ്ങിയാലേ  ഹിറാ ഗുഹയിൽ എത്താൻ സാധിക്കൂ. പടികൾ ഇറങ്ങി ഗുഹ പോലുള്ള ഭാഗത്തു കൂടി കയറി ഇറങ്ങി ഹിറാ ഗുഹയുള്ള ഭാഗത്തെത്തി. അവിടെ കുറെ ആളുകൾ ഗുഹയിൽ കയറാനുള്ള അവസരം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ അതിരിൽ ഇരുമ്പു പൈപ്പ് കൊണ്ട് ഒരു വേലി പണിതിട്ടുണ്ടായിരുന്നു. അതിനപ്പുറം ചെങ്കുത്തായ ഗർത്തമാണ്. കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങളും ഗുഹ സന്ദർശനം  നടത്തി.നല്ല തിരക്കായിരുന്നു അവിടെ കാണപ്പെട്ടത്.

 ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിന്റെ മുകൾ ഭാഗത്തേക്ക് കയറി അവിടെ കുറച്ചു നേരം വിശ്രമിച്ചു. വീണ്ടും മുകളിലേക്ക് കയറി പരന്ന ഭാഗത്തു കുറച്ചു സമയം ചിലവഴിച്ചു. അവിടെ അപ്പോഴും നല്ല തിരക്കായിരുന്നു. പിന്നെ മലയിറക്കം തുടങ്ങി. സിമന്റിട്ട നല്ല പടികൾ ഉള്ളതിനാൽ മലയിറക്കം അത്ര ആയാസകരമായിരുന്നില്ല.  മലയിറങ്ങി താഴെ എത്താൻമുകളിലേക്ക് കയറിയതിന്റെ പകുതി സമയം പോലും എടുത്തില്ല. താഴ് വാരത്തെത്തി കുറച്ചു വിശ്രമിച്ചു കുത്തനെയുള്ള റോഡിലൂടെ ഞങ്ങൾ ബസിനടുത്തു എത്തിയപ്പോൾ മറ്റാളുകൾ എത്തിച്ചേരുന്നെ ഉണ്ടായിരുന്നുള്ളു. പിന്നെയും അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് മറ്റുള്ളവർ എത്തി വണ്ടി പുറപ്പെട്ടത്.
      പിന്നീട് ഞങ്ങൾ പോയത് ഹജ്ജ് നടക്കുന്ന അറഫ യിലേക്കാണ്. വളരെ വിശാലമായ ഒരു ഏരിയ യയാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ് നടക്കുന്ന അറഫ. ബസ് കുറെ ഓടി യാണ് അവിടെ എത്തിയത്. ആ യാത്രയിൽ കശാപ്പ് ശാലയും ഹജ്ജിന്റെ സമയത്തു മാത്രം പ്രവർത്തിക്കുന്ന മെട്രോ യുടെ പല സ്റ്റേഷനുകളും പാലങ്ങളും എല്ലാം ഞങ്ങൾ കണ്ടിരുന്നു. ഒടുവിൽ ബസ് എത്തിച്ചേർന്നത് അറഫയിലെ പ്രശസ്‌തമായ ജബലു റഹ്മക്ക് താഴെയാണ്. അതി മനോഹരമായി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു കൊച്ചു കുന്നാണ് ജബൽ റഹ്മ. കുന്നിനു ചുറ്റും പ്രതേക അകലത്തിൽ തറയോടുകൾ പാകി കുറെ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നുണ്ടായിരുന്നു. ഹജ്ജ് സമയത്തു ആളുകൾക്ക് വിശ്രമിക്കാനും മറ്റും ആയിരിക്കും. കുന്നിൻ മുകൾ വരെ മനോഹരമായ പടികൾ. മുകളിൽ പരന്ന ഭാഗത്തു ഒരു വലിയ സ്തൂപവും അവിടെ കുറെ കച്ചവടക്കാരെയും കണ്ടു. കുന്നിൻ മുകളിൽ കയറാനുള്ള സമയം ഞങ്ങൾക്ക് അനുവദിച്ചിരുന്നില്ല. എങ്കിലും മറ്റുള്ളവർ ബാത്‌റൂമിൽ പോയ സമയത്തു ഒറ്റ ഓട്ടത്തിന് ഞങ്ങൾ മുകളിൽ എത്തി കാഴ്ചകൾ കണ്ടു പെട്ടെന്ന് തന്നെ ഞങ്ങൾ ബസിൽ തിരിച്ചെത്തി. ആദിമ മനുഷ്യരായ ആദവും ഹവ്വയും കണ്ടു മുട്ടിയത് ഇവിടെ വെച്ചാണെന്നതാണ് വിശ്വാസം. മുഹമ്മദ് നബി തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുൽ വദഹ് പ്രസംഗം നിർവഹിച്ചത് ഈ കൊച്ചു മലയുടെ താഴ്വാരത്തു വെച്ചായിരുന്നു. ഉച്ച സമയമായിട്ടും അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു.

ഹജ്ജിന്റെ മറ്റൊരു ചടങ്ങ് നടക്കുന്ന മുസ്തലിഫയിലൂടെയാണ് പിന്നീട് ഞങ്ങൾ പോയത്. മുസ്തലിഫയിൽ രാപാർക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഗൈഡ് എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ടായിരുന്നു. മുസ്തലിഫയിൽ ബസിൽ നിന്ന് ഇറങ്ങാതെ തന്നെ കാഴ്ചകൾ കാണുകയായിരുന്നു. മുസ്തലിഫ പള്ളിയും ഹാജിമാർ രാപാർക്കുന്ന സ്ഥലങ്ങളും ജംറയിൽ എറിയാൻ കല്ല് ശേഖരിക്കുന്ന യിടവുമെല്ലാം ബസിലിരുന്നു കണ്ടു. ആനക്കല സംഭവത്തിന് സാക്ഷ്യം വഹിച്ച വാദി മുദഫ്ഫർ എന്ന സ്ഥലം മുസ്തലിഫ കഴിഞ്ഞു മിനായിൽ പ്രവേശിക്കുന്നതിന് മുമ്പായി കണ്ടു. യമനിലെ അബ്റഹത് രാജാവ് ആനപ്പട യാളികളുമായി വന്നു വിശുദ്ധ കഅബ പൊളി ക്കാൻ വന്നപ്പോൾ അള്ളാഹു അബാബീൽ പക്ഷികളെ വിട്ട് ചുടു കല്ലുകൊണ്ടെറിഞ്ഞു കൊണ്ട് നശിപ്പിച്ച സംഭവമാണ് ആനക്കല സംഭവം. മിനായിൽ പ്രവേശിച്ച ഞങ്ങൾ ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കാൻ കൊണ്ട് പോയ സ്ഥലം കണ്ടു.പിന്നീട് വെളുത്ത കൂടാരങ്ങൾ കണ്ടു തുടങ്ങി. വലിയ പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന കൂടാരങ്ങൾ.

മലഞ്ചെരുവിൽ കല്ല് കൊണ്ട് പണിത ഒരു കനാൽ ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. സുബൈദ കനാൽ എന്നറിയപ്പെടുന്ന ഇത് ഒരു കാലത്തു തായിഫിൽ നിന്ന് മക്കയിലേക്ക് വെള്ളം കൊണ്ട് വരൻ ഉപയോഗിച്ചിരുന്നു.ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്തു മക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ജല ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ മരണ ശേഷം പത്നി സുബൈദ സ്വന്തം പണം മുടക്കി ബാഗ്ദാദിൽ നിന്ന് എൻജിനീയർമാരെ വരുത്തി സർവ്വേ നടത്തി നിർമിച്ച കനാൽ ആണിത്. ഏകദേശം ആയിരത്തിലേറെ വർഷങ്ങൾ ഇത് ഉപയോഗിച്ചു എന്നാണ് ചരിത്രം. മിനായിലെ കല്ലെറിയുന്ന ജംറ കാണാനാണ് പിന്നെ ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി പോയത്. മൂന്നു ജംറകളും വ്യക്തമായി കാണാവുന്ന ഒരു ഉയർന്ന ഭാഗത്തു ഞങ്ങൾ എത്തി. കല്ലേറിന്റെ കർമങ്ങളെ പറ്റി ഗൈഡ് വിശദമായി വിവരിച്ചു.അവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ മസ്ജിദുൽ ഹറമിന്റെ ഏകദേശം അടുത്തുള്ള ഖദീജ ബീവിയുടെ ഖബർ സ്ഥിതി ചെയ്യുന്ന ജന്നത്തുൽ മുഅല്ലയിൽ സിയാറത് നടത്തി. ആ യാത്രയിൽ ബസിൽ നിന്നും മസ്ജിദുൽ സജർ  , മസ്ജിദുൽ ജിന്ന് എന്നീ പള്ളികളും ബസിൽ നിന്നും കണ്ടു. ഉമ്മു ജൂഡ് മ്യൂസിയം കാണാൻ ഞങ്ങൾ പോയെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. അവിടെ നിന്നും ജിദ്ദയിലേക്കുള്ള മടക്ക യാത്ര ഞങ്ങൾ ആരംഭിച്ചു. വഴിയിൽ ഒരു പ്രട്രോൾ പമ്പിലെ പള്ളിയിൽ ദുഹ്ർ നിസ്കരിച്ചു മൂന്നു മണിയോടെ ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.