Sunday, April 8, 2018

മരുഭൂമിയിലെ പൂക്കളുടെ പറുദീസയിലേക്ക്.


സൗദിയിലെ വ്യവസായ നഗരമായ യാമ്പുവിൽ എല്ലാ വർഷവും മാർച്ച് മാസത്തിൽ നടക്കുന്ന പ്രശസ്തമായ ഒരു മേളയാണ് യാമ്പു പുഷ്പ മേള. നഗര ഭരണ കർത്താക്കളായ യാമ്പു റോയൽ കമ്മീഷന് കീഴിലുള്ള ജലസേചനവും ലാൻഡ് സ്‌കേപ്പും കൈകാര്യം ചെയ്യുന്ന വകുപ്പ് നടത്തുന്ന ഈ മേള ഓരോ വർഷവും നിരവധി ആളുകളാണ് സന്ദർശിക്കാൻ എത്തുന്നത്. ഏറ്റവും വലിയ പൂപ്പരവതാനി ഒരുക്കിയതിന്റെ രണ്ടു തവണ ഗിന്നസ് ബുക്കിലും ഈ മേള ഇടം പിടിച്ചിട്ടുണ്ട്. പോയ വർഷങ്ങളിൽ യാമ്പു പുഷ്പ മേളക്ക് പോകാൻ അതീവ താല്പര്യ മുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് സാധിച്ചില്ല. ഈ വർഷം അവധിയും മറ്റു സാഹചര്യങ്ങളും ഒത്തു വന്നതിനാൽ സഞ്ചാരി ജിദ്ദ ഗ്രൂപ്പിന് കീഴിൽ പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തു. രാവിലെ ആറര മണിക്ക് മുമ്പ് തന്നെ ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റായ സൈലന്റ് പാർക്കിൽ എത്തി ചേർന്നു.















ഒട്ടു മിക്ക സഞ്ചാരികളും അവിടെ എത്തുന്നു വെങ്കിലും ഞങ്ങൾക്ക് പോകാനുള്ള ബസ് എത്തിയിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോയെക്കും ബാക്കിയുള്ളവരും എത്തിച്ചേർന്നു. ബസ് കുറച്ചു കൂടി വൈകും എന്ന് മനസ്സിലായപ്പോൾ വഴിയിൽ വെച്ച് കഴിക്കാൻ പ്ലാൻ ചെയ്ത പ്രഭാത ഭക്ഷണം അവിടെ തന്നെ ഉള്ള പാർക്കിൽ വെച്ച് ഞങ്ങൾ കഴിച്ചു.

ഭക്ഷണം കഴിച്ചു തീരുമ്പോയേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ചിരിക്കുന്ന ആപ്പിളിന്റെ പടമുള്ള ഒരു സുന്ദരൻ ബസ്. ബർമക്കാരനായ ചെറുപ്പക്കാരനായ ഒരു ഡ്രൈവറും സഹായത്തിനു എല്ലാത്തിനും റെഡിയായ അയാളുടെ ചെറിയ മകനും ഉണ്ടായിരുന്നു. എട്ടു മണിയോടെ  അമ്പതോളം ആളുകളും കുറച്ചു കുട്ടികളുമടങ്ങുന്ന സഞ്ചാരിക്കൂട്ടം യാമ്പു ലക്ഷ്യമാക്കി യാത്ര തിരിച്ചു. ബസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യ അഡ്മിൻ ജൈജി സഞ്ചാരിയെ പറ്റിയും സഞ്ചാരിയുടെ ലക്ഷ്യങ്ങളെ പറ്റിയും വിവരിച്ചു. അതിനു ശേഷം എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. വാശിയേറിയ അന്താക്ഷരി മത്സരമാണ് ബസിൽ ആദ്യം അരങ്ങേറിയത്. ബസിലുള്ളവർ പരസ്പരം നാലു ടീമായി തിരിഞ്ഞാണ് മത്സരിച്ചത്. ഞങ്ങൾ താജ് ക്ലിനിക് ഒരു ടീം, അൽ ബൈക്കിൽ നിന്നും വന്നവർ മറ്റൊരു ടീം, ഫോർഡ് കമ്പനി യുടെ ആളുകൾ മറ്റൊരു ടീമും ബസിലുള്ള കണക്കപിള്ളമാർ മറ്റൊരു ടീം എന്നിങ്ങനെയാണ് മത്സരിച്ചത്. ബസിനുള്ളിൽ മത്സരം പൊടി പൊടിക്കുമ്പോൾ റാബഗ് വഴി മുന്നോട്ട് കുതിക്കുകയായിരുന്നു. മക്ക, ജിദ്ദ, മദിനാ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പാലം പലയിടത്തും റോഡിനു സമാന്തരമായി കടന്നു പോകുന്നുണ്ടായിരുന്നു. അടുത്ത പ്രവർത്തനം തുടങ്ങുന്ന ഈ റെയിൽവേയുടെ അഞ്ചു സ്‌റ്റേഷനുകളിൽ ഒന്നായ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി റയിൽവേ സ്‌റ്റേഷൻ യാത്രക്കിടയിൽ കണ്ടു. സൗദിയിലെ ഒരു വമ്പൻ പ്രൊജക്റ്റ് ആയ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി യിലേക്കുള്ള കവാടവും കണ്ടു. വ്യവസായങ്ങളും തുറമുഖവും, കടലോര റിസോർട്ടും, മൂന്നു ലക്ഷത്തോളം താമസയിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങുന്ന ഈ പട്ടണം മെയിൻ റോഡിൽ നിന്നും കുറച്ചു ദൂരെയായതിനാൽ വ്യക്തമായി കാണാൻ പറ്റിയില്ല. യാത്രക്കിടയിൽ കൊച്ചു കൃഷി തോട്ടങ്ങളും ഒട്ടക ത്തിന്റെയും ആടിന്റേയും കൂട്ടങ്ങളെയും എല്ലാം കാണാമായിരുന്നു. ബസിനകത്തു മറ്റു പല മത്സരങ്ങളും നടക്കുന്ന്നുണ്ടായിരുന്നു. ഇതിനു മുമ്പ് സഞ്ചാരി നടത്തിയ വാഹബ ഗർത്തത്തിലേക്കുള്ള യാത്ര യിലെ മത്സരങ്ങളുടെ  അവതാരകൻ അച്ചൂസിന്റെ അഭാവം ശരിക്കും പ്രകടമായിരുന്നു. ബസ് യാമ്പുവിനോട് അടുക്കുന്നതോടെ വലിയ റിഫൈനറികളും ഫാക്ടറികളും നിര നിരയായി കാണാമായിരുന്നു.
ജിദ്ദയിൽ നിന്നും പുറപ്പെട്ട ബസ് വഴിയിൽ എവിടെയും നിർത്താതെ യുള്ള യാത്രയായിരുന്നു. ബസിലെ ബാത്ത് റൂം പലരും ഉപയോഗപ്പെടുത്തിയാൽ നിർത്തേണ്ട ആവശ്യവും വന്നില്ല. പതിനൊന്നു മണിയോട് കൂടി ഞങ്ങൾ യാമ്പുവിൽ എത്തി. ബോട്ട് യാത്ര നടത്താനായി ബോട്ട് ചെട്ടിയിലാണ് ഞങ്ങൾ ആദ്യം പോയത്. ഉൽകടലിനോട് ചേർന്ന ഡ്രീംസ് മറീന യിലാണ് ഞങ്ങൾ എത്തിച്ചേർന്നത്. ഇരുപത് പേരെ കൊള്ളുന്ന ഒരു ബോട്ടാണ് ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. കുറച്ചു സമയം അവിടെ ചുറ്റിക്കറങ്ങി പള്ളിയിൽ പോകാനുള്ള വർ അവിടെ നിന്നും വീണ്ടും ബേസിൽ കയറി അടുത്തുള്ള പള്ളി ലക്‌ഷ്യമാക്കി യാത്ര തുടർന്നു. മൂന്നു തവണയായി ബോട്ട് യാത്ര നടത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. ഞങ്ങൾ പള്ളിയിൽ പോയി വരുമ്പോയേക്കും ഒരു ടീമിന്റെ യാത്ര കഴിഞ്ഞിരിക്കും. കടൽ തീരത്തു കൂടിയായിരുന്നു ഞങ്ങളുടെ പള്ളിയിലേക്കുള്ള യാത്ര. ഉൾക്കടൽ തീരത്തു കൂടി കുറച്ചു യാത്ര ചെയ്തു കടലിനടുത്തി ബസ് തിരിച്ചു ചോദിച്ചു ചോദിച്ചു ഞങ്ങൾ പള്ളി അന്വേഷിച്ചു പോയി. ചെറിയ യാത്രക്ക് ശേഷം ഞങ്ങൾ പള്ളിയിൽ എത്തിച്ചേർന്നു. അടുത്തുള്ള തോട്ടത്തിൽ വിളഞ്ഞ പച്ച മുളകും ചുരക്കയും (ചെരങ്ങ) യും പള്ളി മുറ്റത്തു ഒരു ബംഗ്ലാദേശ് പൗരൻ വിൽക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ജുമുഅ നിസ്കാര ശേഷം ഞങ്ങൾ മറീനയിൽ തിരിച്ചെത്തി. അപ്പോയെക്കും ആദ്യ ടീം ബോട്ട് യാത്ര കഴിഞ്ഞു തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ ടീം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അപ്പോൾ നന്നായി വിശന്നിരുന്നതിനാൽ ബോട്ട് യാത്രക്കുള്ള മൂഡ് ഇല്ലായിരുന്നു. ബസിൽ ഉണ്ടായിരുന്ന ചിക്കൻ ബിരിയാണി അവിടെ വെച്ച് നന്നായി എല്ലാവരും കഴിച്ചു. ഭക്ഷണവും കുറച്ചു ഫോട്ടോസ് എടുത്തപ്പോയെക്കും രണ്ടാമത് പോയ ടീമും തിരിച്ചെത്തി. അടുത്തത് ഞങ്ങളുടെ ഊഴമായിരുന്നു. ഇരുപതോളം ആളുകൾ അടങ്ങുന്ന ഞങ്ങളുടെ ടീം സ്പീഡ് ബോട്ടിൽ യാത്ര ആരംഭിച്ചു. ഓളപ്പരപ്പിലൂടെ നല്ല വേഗതയിലുള്ള ബോട്ട് യാത്ര അതീവ രസകരവും ആസ്വാദകരവും ആയിരുന്നു. നല്ല അടിപൊളി മലയാള പാട്ടുകളും ബോട്ടിൽ മുഴങ്ങുന്നുണ്ടായിരുന്നു. ബേപ്പൂർക്കാരൻ ആയിരുന്നു ബോട്ട് ഡ്രൈവർ. ബോട്ട് കുറെ യാത്ര ചെയ്തു യാമ്പു 22 എന്ന പേരിലുള്ള ഒരു ടഗ് ബോട്ടിനടുത്തെത്തി. വലിയ കപ്പലുകളെ തള്ളി നീക്കാനും നാടുകടലിലേക്കു നീക്കാനും മറ്റും ഉപയോഗിക്കുന്ന യാനമാണിത്. അവിടെ ഞങ്ങളുടെ ബോട്ട് എൻജിൻ ഓഫ് ചെയ്തു കുറച്ചു ഫോട്ടോകൾ ഒക്കെ എടുത്തു. ഉൾക്കടലിൽ നിന്നും ചെങ്കടലിലേക്കുള്ള കടക്കുന്ന ഭാഗം അവിടെ നിന്നും കാണാമായിരുന്നു. കടലിലേക്ക് കടക്കണമെങ്കിൽ പ്രതേക അനുമതിയും ബോട്ടിൽ യാത്രക്കാരുടെ യാത്ര എണ്ണത്തിന് നിയന്ത്രണവും ഒക്കെയുണ്ട്. അജ്‌മാൻ ആസ്ഥാനമായ സിൽവർ ക്രാഫ്റ്റ് കമ്പനിയുടെ 36HT ഇനത്തിൽ പെട്ട ജമാൽ അൽ ബഹാർ എന്ന ബോട്ടിലാണ് ഞങ്ങൾ യാത്ര ചെയ്തത്. 35 അടി നീളമുളള ഈ ബോട്ടിനു ശക്തി പകരുന്നത് യമഹയുടെ 250 കുതിര ശക്തിയുള്ള രണ്ടു എൻജിനുകൾ ആണ്.ജീവിതത്തിൽ ഇതുവരെ നടത്തിയതിൽ കൊച്ചിയിൽ അറബിക്കടലിലേക്കു ക്ലാസിക് പാരഡൈസ് എന്ന ബോട്ട് യാത്രക്ക് ശേഷം ഏറ്റവും രസകമായ അനുഭവമായിരുന്നു ഈ യാത്ര.  രണ്ടര മണിക്കാരംഭിച്ച
യാത്ര മൂന്നരയോടെ അവസാനിപ്പിച്ച് ഞങ്ങൾ കരക്കെത്തി. അപ്പോൾ ജിദ്ദയിൽ നിന്നുള്ള മറ്റു ചില മലയാളികളുടെ ബസ്സുകളും അവിടെ എത്തിയിരുന്നു.
ഏറെ വൈകാതെ അവിടെ നിന്നും ബസ്സിൽ ഫ്ലവർ ഷോ നടക്കുന്ന റോയൽ കമ്മിഷൻ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. അതായതിനുള്ള പാത്രം കൊടുക്കാനുള്ളതിനാൽ യാമ്പു നഗരത്തിലൂടെയാണ് ഞങ്ങൾ അങ്ങോട്ട് പോയത്. ശരിക്കും ഫ്ലവർ ഷോ നടക്കുന്നത് ജിദ്ദ റോഡിൽ ആണ്. അംബര ചുംബികൾ കൂടുതൽ ഇല്ലാത്ത ഒരു ചെറിയ പട്ടണമാണ് യാമ്പു. യാമ്പു ടൗണിലൂടെ ഒന്ന് കറങ്ങിയാണ് ഞങ്ങളുടെ ബസ് ഫ്ലവർ ഷോ ഏരിയ യിൽ എത്തിയത്. കവാടത്തിനു കുറച്ചു മുമ്പ് ഞങ്ങളെ ഇറക്കി വിട്ടു ബസ് പാർക്കിംഗ് ഏരിയ യിലേക്ക് പോയി . ഏഴര മണിയോടെ എല്ലാവരോടും പാർക്കിംഗ് ഏരിയ യിൽ എത്തിച്ചേരാൻ അഡ്മിന്മാർ എല്ലാവരോടും പ്രതേകം പറഞ്ഞു. ഫ്ലവർ ഷോ ഗ്രൗണ്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.
അവരുടെ കൂടെ ഞങ്ങളും കൂടി. മുഖ്യ കവാടത്തിൽ എത്തുന്നതിനു മുമ്പ് തന്നെ പൂക്കളുടെ കാഴ്ചകൾ തുടങ്ങിയിരുന്നു. ഒരു ഭാഗത്തു വിവിധ വർണങ്ങളിൽ ഉള്ള പൂക്കളുടെ ഒരു മതിൽ ആയിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ്
അകത്തു ചെടിച്ചട്ടികൾ ചെരിച്ചു വച്ചതാണെന്നു മനസ്സിലായത്. അകത്തേക്കുള്ള വഴിയുടെ നടുവിൽ നീളത്തിൽ വെള്ളം മനോഹരമായി ഒഴുകുന്ന ടാങ്ക് പോലുള്ള ഭാഗമാണ് കണ്ടത്. അകത്തേക്ക് കടക്കുമ്പോളുള്ള ആദ്യ കാഴ്ച ഗിന്നസ് ബുക്കിന്റെ രണ്ടു വലിയ ഫലകങ്ങൾആണ്. 2014, 2017 എന്നീ വർഷങ്ങളിൽ ഏറ്റവും വലിയ പുഷ്പ പരവതാനിക്കു ലഭിച്ച റോക്കോഡുകൾ ആയിരുന്നു അത്.  പിന്നെ ഞങ്ങൾ കണ്ടത് വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കളുടെ വലിയ ഒരു ലോകമായിരുന്നു. പൂക്കൾ വാരി വിതറിയ പോലത്തെ ചെറിയ കുന്നുകൾ. നമ്മൾ മുമ്പ് കണ്ടതും അല്ലാത്തതുമായ ഒത്തിരി പൂക്കൾ. വളരെ ചെറിയ ചെടികളിൽ ആണ് ഈ പൂക്കൾ എന്നതിനാൽ ദൂരെ നിന്ന് നോക്കുമ്പോൾ പൂക്കൾ മാത്രമേ കാണൂ.
ഒരുഭാഗത്തെത്തിയപ്പോൾ ചെറിയ അരുവിയും തടാകവുമെല്ലാം കൃതിമമായി നിർമ്മിച്ചത് കണ്ടു. ഫുഡ് സ്റ്റാളുകളുടെ അടുത്തെത്തിയപ്പോൾ എല്ലാവരും തിരഞ്ഞത് കുലുക്കി സർബത് സ്റ്റാൾ ആയിരുന്നു. കഴിഞ്ഞ വാരം ടി വി യിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതിനാൽ എല്ലാവരും അറിഞിരുന്നു. മലയാളികളുടെ വലിയ ഒരു കൂട്ടം ഒരു സ്റ്റാലിന് മുമ്പിൽ കണ്ടു. അത് തന്നെ കുലുക്കി സർബത് സ്റ്റാൾ എന്ന് മനസ്സിലാക്കിയ ഞങ്ങൾ അങ്ങോട്ട് കുതിച്ചു. പച്ച മാങ്ങ, കൈതച്ചക്ക സർ ബത്തുകൾക്കു പണമടച്ചു ഞങ്ങളും വരി നിന്നു. സർബത് കുലുക്കാൻ ഒരാൾ മാത്രം ആയതിനാൽ ആളുകൾ വാരി നിന്ന് മടുത്തിരുന്നു. വരി നിന്ന ആളുകൾ പണം തിരിച്ചു ചോദിച്ച തക്കത്തിന് ഞങ്ങളും പണം വാങ്ങി അവിടെ നിന്നും വിട്ടു. അപ്പോയേക്കും സൂര്യ പ്രകാശം സൂര്യ പ്രകാശം പോയതിനാൽ കാഴ്ചയുടെ പൊലിമ കുറഞ്ഞിരുന്നു. പിന്നെ ബാക്കിയുള്ള കാഴ്ചകളെല്ലാം നടന്നു കണ്ടു. പൂക്കളുടെ ആ മനോഹര ലോകത്തു പിന്നെയും കുറെ സമയം ഞങ്ങൾ ചിലവഴിച്ചു. നല്ല തിരക്ക് കാരണം ചിലയിടങ്ങളിൽ നടക്കാൻ പോലും ബുദ്ദി മുട്ടി. പൂക്കളും മറ്റും വിൽക്കു 
 ന്ന കു
 
റെ സ്റ്റാളുകളും ഒരു ചെറിയ അമ്യൂസ്‌മെന്റ് പാർക്കുമെല്ലാം അവിടെ ഉണ്ടായിരുന്നു. പക്ഷി പ്രദർശനവും ചിത്ര ശലഭ പാർക്കും ഉണ്ടായിരുന്നു വെങ്കിലും ടിക്കറ്റുള്ളതിനാലും സമയ കുറവ് കൊണ്ടും  ഞങ്ങൾ കയറിയില്ല. ഏഴരയോടെ ബസിൽ തിരിച്ചെത്തി എട്ടര മണിക്ക് ബസ് ജിദ്ദയിലേക്കുള്ള മടക്ക യാത്ര തുടങ്ങി. വഴിയിൽ ഒരു പെട്രോൾ പമ്പിൽ നിർത്തി ഡിന്നർ കഴിച്ചു. തിരിച്ചു ബസിൽ കയറി ഒന്ന് മയങ്ങി ഉണർന്നപ്പോയേക്കും ബസ് ജിദ്ദയിൽ എത്തിയിരുന്നു. തിരിച്ചു വരുമ്പോൾ സമ്മാന വിതരണവും കണക്കവതരണവും ഉണ്ടായിരുന്നു.

Wednesday, March 7, 2018

മരുഭൂമിയിലെ അഗ്നി പർവത മുഖത്തു സഞ്ചാരി ക്കൂട്ടത്തിനൊപ്പം


വിരസവും യാന്ത്രിക വുമായ പ്രവാസ ജീവിതത്തിൽ യാത്രകൾക്കുള്ള അവസരങ്ങൾ വളരെ കുറവാണു. നീണ്ട പ്രവാസ ജീവിത കാലത്തു വളരെ കുറച്ചു യാത്രകൾ മാത്രമേ നടത്താൻ പറ്റിയിട്ടുള്ളൂ. സഞ്ചാരി ജിദ്ദ ഗ്രൂപ്പ് വഹ്‌ബാ യാത്ര പ്ലാൻ ചെയ്തതും എനിക്ക് അവധി ലഭിക്കാൻ തുടങ്ങിയതും ഒരേ സമയത്തായതിനാൽ മറ്റൊന്നും ചിന്തിക്കാതെ ഉടൻ പേര് നൽകി. തായിഫിൽ നിന്നും 250 കിലോമീറ്ററോളം ദൂരെയുള്ള വഹബ ഗർത്തം എന്ന മനോഹരവും അത്ഭുതകരവുമായ കാഴ്ച കാണാനായിരുന്നു ആ യാത്ര. രണ്ടു കിലോമീറ്റർ വ്യാസവും കാൽ കിലോമീറ്റർ ആഴവും ഉള്ള ഈ ഗർത്തം അഗ്നി പർവത സ്ഫോടന ഫലമായി ഉണ്ടായതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഒരു ഭീമൻ ഉൽക്ക വീണു ഉണ്ടായതാണെന്നും  ചിലർ വിശ്വസിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ ആറരയോടെ ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റായ ഖാലിദ് ബിൻ വലീദ് റോഡിലെ ഡോൾഫിൻ പാർക്കിനു  മുമ്പിലെത്തി. ഞങ്ങൾ എത്തുന്നതിനു മുമ്പ് തന്നെ ബസും ഉത്സാഹികളായ അഡ്മിന്മാരുമെല്ലാം അവിടെയിത്തിയിരുന്നു. അവരെല്ലാം ബസിലേക്ക് ഭക്ഷണവും മറ്റു സാധനങ്ങളും കയറ്റുന്ന തിരക്കിൽ ആയിരുന്നു. കൃത്യം ഏഴ് മണിക്ക് തന്നെ യാത്ര എന്ന ഒറ്റ വികാരത്തിൽ ഒരുമിച്ച അമ്പതോളം ആളുകളുമായി പുലർ വെളിച്ചത്തിൽ ജിദ്ദയുടെ തെരുവിലൂടെ സുന്ദരനായ മെയ്ഡിസ് ബെൻസ് ബസ് യാത്ര തുടങ്ങി. പ്രാർത്ഥനയോടെ തുടങ്ങിയ യാത്ര ഉല്ലാസത്തിലേക്കു മാറാൻ ഏറെ സമയമെടുത്തില്ല. കിടിലൻ ഗെയിമുകൾ ആയിരുന്നു അഡ്മിൻസ്  ഒരുക്കി വെച്ചിരുന്നത് . തുടക്കത്തിൽ തന്നെ എല്ലാവർ ക്കും ഓരോ പെൻസിൽ വിതരണം ചെയ്തിരുന്നു.  പിന്നീട് സ്പെല്ലിങ് എഴുതൽ, അക്കങ്ങൾ അമേരിക്കൻ ഇംഗ്ലീഷിൽ പറയൽ, പൂക്കളുടെയും പഴങ്ങളുടെയും പേര് പറയൽ, പതാക കാണിച്ചു രാജ്യം പറയൽ, മലയാള അക്കങ്ങൾ കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിടക്കു ബഹ്‌റയിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണം കഴിക്കാൻ സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി. എല്ലാവരും കഴിച്ച ശേഷം ഒരു മാലിന്യം പോലും അവിടെയില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് യാത്ര തുടർന്നത്.


അകത്തു  മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ബസ് ബഹ്‌റയും ജുമൂമും പിന്നിട്ട് ഇത്തിരി
 പച്ചപ്പുള്ള കൃഷി സ്ഥലങ്ങൾ ക്കരികിലൂടെ മുന്നോട്ട് കുതിക്കുകയായിരുന്നു.
ബാത്‌റൂമിൽ പോകാനും മറ്റുമായി ഒരു പെട്രോൾ പമ്പിൽ ബസ് നിർത്തിയപ്പോഴാണ് പുറത്തു അത്യാവശ്യം തണുപ്പുണ്ടെന്നു മനസ്സിലായത്. കളി ചിരികൾക്കിടയിൽ മുഖ്യ അവതാരകൻ അച്ചൂസ് പെട്ടെന്ന് ഓടി ഒരു സീറ്റിൽ പോയി ഇരിക്കുന്നത് കണ്ടു. അപ്പോഴാണ് ചെക്കിങ്ങിനു വേണ്ടി പോലീസ് കൈ കാണിച്ചതെന്ന്.മനസ്സിലായത്. പോലീസ് ബിസിനകത് കയറി എല്ലാവരുടെയും ഇക്കാമ പരിശോദിച്ചു. യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ അഡ്മിന്മാർ രേഖകൾ എല്ലാം പരിശോദിച്ചു ഉറപ്പു വരുത്തിയിരുന്നതിനാൽ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല. ബിസിനകത്തെ ഗെയിമുകളും പുറത്തെ പ്രക്രതിയും മാറിക്കൊണ്ടിരുന്നു. അഭിനയിച്ചു കാണിച്ചു സിനിമ പേര് പറയിപ്പിക്കുന്ന കളി എല്ലാവരെയും ഏറെ ചിരിപ്പിച്ചു. സുക്രതം, കഥാവശേഷൻ തുടങ്ങിയ പേരുകൾ അഭിനയിച്ചു ഫലിപ്പിക്കാൻ മത്സരാർത്ഥികൾ ഏറെ പണിപ്പെട്ടു. അന്താക്ഷരി മത്സരം തുടങ്ങിയപ്പോൾ ആണ് പലരുടെയും സർഗ വാസന പുറത്തു ചാടിയത്. അകത്തെ പരിപാടികൾ ആസ്വദിക്കുമ്പോഴും എന്റെ ശ്രദ്ധ പുറത്തെ പ്രകൃതിയിലേക്കായിരുന്നു. മരുഭൂമിയുടെ പ്രതേക ഭാവങ്ങളുടെ കാഴ്ചകൾ ആസ്വാദകമായിരുന്നു. ചിലയിടത്തെ കാഴ്ച കടൽ പോലെ അറ്റമില്ലാതെ കിടക്കുന്ന വെളുത്ത മരുഭൂമിയായിരുന്നു. മറ്റു ചിലയിടത് കറുത്ത പാറകൾ ചെറിയ
കഷ്ണങ്ങളായിട്ടു അലങ്കരിച്ച പോലത്തെ കൊച്ചു കുന്നുകൾ. വെയിലടിച്ചു കരിഞ്ഞു പോയ പോലത്തെ കറുത്ത ഒട്ടക കൂട്ടങ്ങൾ . കൊച്ചു കൊച്ചു കൃഷിത്തോട്ടങ്ങൾ. കട്ടി കടലാസ്സിൽ വെട്ടിയെടുത്ത പോലത്തെ കുഞ്ഞു മലകൾ. മരുഭൂമിൽ മാത്രം കാണാവുന്ന പ്രതേക ചെടികൾ തുടങ്ങിയ പല
മനോഹരമായ കാഴ്ച്ചകളും ആസ്വദിച്ചു. അകത്തെ എല്ലാ കലാപരിപാടികളും സഹിച്ച ഞങ്ങളുടെ സിറിയക്കാരനായ ഡ്രൈവർക്കു പലരുടെയും പാട്ടുകൾ കേട്ട് സഹി കെട്ടു. അയാൾ ഒന്ന് ഉടക്കി. അഡ്മിന്മാർ ചില്ലറക്കാരല്ലെന്നു മനസ്സിലാക്കിയ അയാൾ ഒടുവിൽ ഞങ്ങൾക്ക് കീഴടങ്ങി. ഏകദേശം വഹബ എത്താനായതിനാലും ഡ്രൈവർ അവിടെ ഇറക്കി വിട്ടു പോരുമെന്നു ചെറിയ ഭയം ഉള്ളതിനാലും ഞങ്ങൾ പാട്ടു നിർത്തി. അപ്പോയെക്കും ജുമുഅ നിസ്കാരത്തിന്റെ സമയം ആയിരുന്നു. മരുഭൂമിയിലൂടെ കുറെ സഞ്ചരിച്ചിട്ടും പള്ളി പോയിട്ട് ഒരു പുള്ളിയെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പുല്ലിൻകെട്ടുകളും മറ്റും വിൽക്കുന്ന കടകളുള്ള ഒരു കൊച്ചു ഗ്രാമത്തിൽ  ഞങ്ങൾ എത്തി.അവിടെയുള്ള ഒരു പള്ളിയിൽ ജുമുഅ നിസ്കരിച്ചു. നല്ല തണുത്ത കാലാവസ്ഥായായിരുന്നു അവിടെ അനുഭവപ്പെട്ടത്. അവിടെ നിന്നും എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്താണ് യാത്ര പുറപ്പെട്ടത്.
രണ്ടു മണിയാകുന്നതിനു മുമ്പ് തന്നെ ഞങ്ങൾ വഹബ യിൽ  എത്തിച്ചേർന്നു. കാഴ്ചകളിലേക്ക് പോകുന്നതിനു മുമ്പ് പാർക്കിംഗ് ഭാഗത്തു തന്നെ ഉച്ച ഭക്ഷണം കഴിക്കാനിരുന്നു. നല്ല തണുപ്പും കാറ്റുമുള്ള അവിടെ ഇരുന്നു സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി എല്ലാവരും ആസ്വദിച്ചു കഴിച്ചു. അതിനോടൊപ്പമുണ്ടായിരുന്ന മാങ്ങാ അച്ചാറിനും നല്ല രുചിയായിരുന്നു. ഭക്ഷണ ശേഷം ഞങ്ങൾ വാഹബ ഗർത്ത പര്യവേഷണം ആരംഭിച്ചു.







ഗർത്തത്തിന്റെ വലിപ്പം ദൂരെ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റിയിരുന്നു.
സഞ്ചാരികൾ കൂടുതൽ വരുന്നതിനാൽ  സൗദി സർക്കാർ കുറച്ചു സൗകര്യങ്ങൾ അവിടെ കൊണ്ട് വന്നിട്ടുണ്ട്. ഗർത്തതിന് ചുറ്റും അരയാൾ  പൊക്കത്തിൽ കരിങ്കല്ല് കൊണ്ടുള്ള മതിൽ പണിതിട്ടുണ്ട്. മൂന്നു നാലു ചെറു നിരീക്ഷണ വിശ്രമ കേന്ദ്രങ്ങളും  പാർക്കിംഗ് ഏരിയ യും അതിനോടനുബന്ധുച്ചു ചെറിയ ഓഫീസും പള്ളിയും ബാത്റൂമുകളും എല്ലാം പണിതിട്ടുണ്ട്. ഞങ്ങൾ ചെന്ന സമയത്തു ഇതെല്ലാം അടഞ്ഞു കിടക്കുക യായിരുന്നു.ആദ്യം ഞങ്ങൾ മുകളിൽ നിന്നുള്ള ഗർത്തത്തിന്റെ കാഴ്ച ആസ്വദിച്ച്. രണ്ടു കിലോമീറ്ററിൽ കൂടുതൽ വ്യാസവും കാൽ കിലോമീറ്റർ ആഴവും ഉള്ള ഒരു വലിയ ഗർത്തമാണിത്. വെളുത്ത പ്രതലത്തോട് കൂടിയ ഇതിന്റെ അടി ഭാഗം   ഒരു മൈതാനം പോലെ പറന്നാണിരിക്കുന്നത്. വൃത്ത ആകൃതിയിലുള്ള അടിഭാഗം മുകളിൽ നിന്ന് കാണാൻ നല്ല ഭംഗിയാണ്. അവിടെയുള്ള ആളുകളെ ഒരു പൊട്ടു പോലെ കാണാൻ സൂക്ഷിച്ചു നോക്കുക തന്നെ വേണം. ആ കാഴ്ച കുറെ നേരം ആസ്വാദിച്ച ശേഷം താഴേക്കിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. നല്ല തണുപ്പും കാറ്റുമുണ്ടെങ്കിലും എല്ലാവരും ജാക്കറ്റും തൊപ്പിയുമൊക്കെ ധ രിച്ചിരുന്നതിനാൽ ഒരു പരിധി വരെ അതിനെ നേരിടാൻ പറ്റി. താഴേക്കിറങ്ങുന്ന സ്ഥലത്തെത്താൻ ഗർത്തത്തിനരികിലൂടെ ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്നു. അവിടെയെത്തിയപ്പോൾ പാശ്ചാത്യ സഞ്ചാരികൾ വന്ന ബസും കുറച്ചു കാറുകളും കണ്ടു. വിവിധ വർണങ്ങളിലും മറ്റുമുള്ള പ്രതേക കല്ലുകൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശങ്ങൾ. പലയിടത്തും ഈ കല്ലുകൾ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന പാശ്ചാത്യ സഞ്ചാരികളെ കാണാൻ പറ്റി. താഴെക്കിറങ്ങുന്ന കാര്യത്തിൽ ജന്മനാ പേടിത്തൊണ്ടനായ എനിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. സാഹചര്യം അനുകൂലമാണെങ്കിൽ ഇറങ്ങിയാൽ മതിയെന്നായിരുന്നു എന്റെ തീരുമാനം. എല്ലാവരും ആവേശത്തോടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാനും നോക്കി നിന്നില്ല. താഴേക്കിറങ്ങുമ്പോൾ  ഒരു സായിപ്പ് പറഞ്ഞത് നിങ്ങൾക്ക് നല്ല കാൽ മുട്ടുണ്ടെങ്കിൽ അര മണിക്കൂർ താഴേക്കും തിരിച്ചു കയറാൻ ഒരുമണിക്കൂറും വേണ്ടി വരും എന്നാണ്. .  ഇറക്കത്തിന്റെ തുടക്കം വലിയ പ്രയാസമില്ല. കുറെ വലിയ പ്രയാസമില്ലാതെ നടക്കാം . പിന്നീട് താഴേക്ക് വളരെ ശ്രദ്ദിച്ചു ഇറങ്ങേണ്ടി വന്നു. വഴി കല്ലൊക്കെ ഇട്ടു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ശ്രദിച്ചില്ലെങ്കിൽ വീഴാൻ സാധ്യത യുള്ള ചെറിയ കല്ലുകളാണ് പാത മുഴുവൻ. താഴേക്കിറങ്ങുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അടി ഭാഗത്തിന്റെ കാഴ്ച വളരെ മനോഹരമാണ്. ചുരം പോലെ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ താഴെയെത്തുമ്പോൾ കല്ലുകൾ പൊറുക്കി വെച്ചു നിർമിച്ച കവാടം ഞങ്ങളെ സ്വാഗതം ചെയ്തു. കുറച്ചു കൂടി മുന്നോട്ടു പോയി മനോഹരമായ വെളുത്ത ഗ്രൗണ്ടിൽ ഞങ്ങൾക്ക് മുമ്പേ കുറെ പേർ എത്തിച്ചേർന്നിരുന്നു. താഴെ എത്തിച്ചേർന്ന സന്തോഷം മനസ്സിലുണ്ടായിരുന്നുവെങ്കിലും തിരിച്ചു കയറുന്നതിനെ കുറിച്ചുള്ള ആവലാതി ആയിരുന്നു മനസ്സ് നിറയെ. ഫോട്ടോ എടുപ്പും പാട്ടുകളും മറ്റുമായി ഞങ്ങൾ ശരിക്കും ആഘോഷിച്ചു.  എല്ലാവരുടെയും ചാടുന്ന ഭാവങ്ങൾ  അദ്നു വളരെ നന്നായി ക്യാമെറയിൽ പകർത്തി. കുറച്ചപ്പുറത്തു ഒരു ഇംഗ്ലീഷ്കാരിയുടെ വിവിധ യോഗ ഭാവങ്ങളിൽ ഉള്ള ഫോട്ടോ ഷൂട്ട് ഞങ്ങൾക്ക് ഏറെ കൗതുകം പകർന്നു.
പലരും അവിടെ നിന്നും ഫേസ്ബുക് ലൈവ് നടത്തുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സഞ്ചാരിയുടെ ബാനർ പിടിച്ചു കുറച്ചു ഫോട്ടോകൾ എടുത്തു.
ഒടുവിൽ ദേശീയ ഗാനം ആലപിച്ചു ഞങ്ങൾ മുകളിലേക്കുള്ള യാത്ര ആരംഭിച്ചു.
കയറ്റം വിചാരിച്ച പോലെ വളരെ ബുദ്ദിമുട്ട്  നിറഞ്ഞതായിരുന്നു. സാഹസികഥയേക്കാൾ എന്നെ  ബുദ്ദിമുട്ടിച്ചത് അധ്വാനം ആയിരുന്നു.മുകളിലേക്ക് കയറുംതോറും കിതപ്പ് കൂടുന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു.
എപ്പോഴും മറക്കാൻ ശ്രമിക്കുന്ന പ്രായം എന്ന യാഥാർഥ്യം എന്നെ തുറിച്ചു നോക്കി. നാലഞ്ചു തവണ ഇരുന്നു മുക്കി മൂളി ഒരുമണിക്കൂർ കൊണ്ട് മുകളിൽ എത്തിച്ചേർന്നു.എന്റെ ഓർമ ശരിയാണെങ്കിൽ   ഇങ്ങനെയൊരു കയറ്റം ജീവിതത്തിൽ ആദ്യമായിട്ടാണ്. മുകളിലെത്തി കുറച്ചു നേരം വിശ്രമിച്ചു  ഒരുവിധം കഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി. പിന്നെയും ഒരുകിലോമീറ്ററിൽ കൂടുതൽ ബിസിനടുത്തേക്കു നടക്കാനു ണ്ടായിരുന്നു. അപ്പോഴാണ് ചുവന്ന പിക് അപ്പ് വാഹനത്തിൽ വന്ന മലയാളികൾ ഞങ്ങളെ വിളിച്ചത്. കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾ അതിൽ ചാടി കയറി. ഞങ്ങളുടെ കിതപ്പ് കേട്ട് പടച്ചോൻ നേരിട്ടയച്ച വാഹനമാണത് എന്നാണെനിക്കപ്പോൾ തോന്നിയത്. ബിസിനടുത്തെത്തിയപ്പോൾ പകുതിയോളം ആളുകൾ തിരിച്ചെത്തിയിരുന്നു.
ബാക്കിയുള്ളവരും തിരിച്ചെത്തിയപ്പോൾ ബാക്കിയുള്ള ബിരിയാണി ആവശ്യക്കാർക്ക് വിളമ്പി. അവിടെ വെച്ച് എല്ലാവരും കൂടി ഗ്രൂപ്പ് ഫോട്ടോ എടുത്തു.അപ്പോയേക്കും സൂര്യൻ പാതി മറഞ്ഞിരുന്നു. വിറകു കത്തിച്ചു ചായ കാച്ചാനുള്ള ശ്രമം തുടങ്ങിയെങ്കിലും സമയം വൈകുമെന്നതിനാൽ അതുപേക്ഷിച്ചു. സ്വാദിഷ്ടമായ  നെയ്യപ്പം കഴിച്ചു ആറര മണിയോടെ ആ വിസ്മയ ഭൂമിയിൽ  നിന്നും ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. മടക്ക യാത്രയിൽ സമ്മാന വിതരണവും യാത്രയുടെ കണക്കാവതരണവും ഉണ്ടായിരുന്നു. ബാക്കി വന്ന പണം അപ്പോൾ തന്നെ എല്ലാവർക്കും വീതിച്ചു നൽകി. . മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷം രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി.യാത്രയിൽ ഉടനീളമുള്ള  അഡ്മിന്മാരുടെ കഠിനാധ്വാനവും തികഞ്ഞ അർപ്പണ ബോധവുമാണ് ഈ യാത്രയെ വലിയൊരു വിജയമാക്കിയത്. സാഹസികത കൊണ്ടും ഉല്ലാസം കൊണ്ടും എനിക്കേറെ ഇഷ്ടപെട്ട ഈ യാത്ര ഒരിക്കലും മറക്കാത്ത കുറെ അനുഭവങ്ങൾ ആണ് എനിക്ക് സമ്മാനിച്ചത്.