Wednesday, January 16, 2019

മക്കയിലെ ചരിത്ര സ്ഥലങ്ങളിലേക്ക്

ജീവിതത്തിലെ ഏറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു മക്ക യിലെ ഹിറാ ഗുഹ കാണാൻ പോകണം എന്നത്. പലവിധ കാരണങ്ങളാൽ ഇത് വരെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ചകളിൽ ഷറഫിയയിൽ നിന്നുള്ള മക്ക ചരിത്ര പഠന യാത്ര യെ പറ്റി പത്രത്തിൽ വായിക്കുകയും ഏറെ കാലത്തിനു ശേഷം ഒരു അവധി ഒത്തു വരുകയും ചെയ്തപ്പോൾ അതിനു പോകാം എന്ന് തീരുമാനിച്ചു. ഷറഫിയയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ചു വരുന്ന രീതിയിൽ ആണ് യാത്ര. ഹിറാ ഗുഹ ഉൾകൊള്ളുന്ന ജബൽ നൂർ, ജബൽ സൗർ , മിന യിലെ  ജബൽ റഹ്മ, ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, അറഫാ, മുസ്തലിഫ കൂടാതെ ഉമ്മു ജൂദ് മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. ഞങ്ങൾ നാലു പേർ ഒരു ടാക്സിയിൽ ഷറഫിയ എത്തിയപ്പോൾ തന്നെ ആറേമുക്കാൽ ആയിരുന്നു. കുറച്ചു ആളുകൾ കൂടി വരാറുണ്ടായിരുന്നു. അവർ കൂടി എത്തി വണ്ടി പുറപ്പെട്ടപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു. 50 ആളുകളെ ഉൾകൊള്ളുന്ന ആ വലിയ ബസിൽ ഞങ്ങൾ വെറും ഇരുപത് പേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. മക്ക ലക്‌ഷ്യ മാക്കി ബസ് നീങ്ങുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ കടും ചുവപ്പു നിറത്തിൽ സൂര്യൻ ഉദിച്ചു വരുന്നുണ്ടായിരുന്നു.

 യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഗൈഡ് കാണാൻ പോകുന്ന കാഴ്ചകളെ പറ്റി വിശദമായ ഒരു പ്രസംഗം തന്നെ നടത്തി. മക്കയിലേക്ക് പോകുമ്പോഴുള്ള സ്ഥിരം കാഴ്ചകൾ ആണ് പിന്നെ ഞങ്ങളെ വരവേറ്റത്. കഴിഞ്ഞ തവണ ട്രെയിനിൽ പോയപ്പോൾ മഴ കാരണം മരുഭൂമിക്കും മലകൾക്കും സുന്ദരമായ ഒരു ഹരിതാവണം ഉണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ ആ ഭംഗി കാണാൻ കഴിഞ്ഞില്ല. മഴ അകന്നു പോയപ്പോൾ പുല്ലുകളും മറ്റും ഉണങ്ങി തവിട്ടു നിറത്തി ലേക്ക് മാറി കഴിഞ്ഞിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കാനും മറ്റു പ്രഥമിക ആവശ്യങ്ങൾക്കുമായി ബസ് ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി. ഇരുപതു മിനിറ്റ് അവിടെ ചിലവഴിച്ചു ബസ് മക്ക ലക്ഷ്യമാക്കി യാത്ര തുടർന്നു. മക്ക പട്ടണത്തിലൂടെ കുറെ യാത്ര ചെയ്ത് ഞങ്ങളുടെ ആദ്യ ലക്‌ഷ്യ സ്ഥാനമായ ജബൽ സൗറിനടുത് ഞങ്ങൾ എത്തിച്ചേർന്നു. ഈ മല മുകളിൽ ഉള്ള സൗർ ഗുഹയിയിലാണ് മുഹമ്മദ് നബി മദീനയിലേക്ക് പോകുന്നതിനു മുമ്പ്  3 ദിവസം ഒളിച്ചു താമസിച്ചത്. ഇതിന്റെ ചരിത്രം വിശദമായി ഞങ്ങളുടെ ഗൈഡ് വിവരിക്കുന്നു ണ്ടായിരുന്നു. മലമുകളിൽ കയറി സൗർ ഗുഹ കാണുക എന്നത് ഏറെ സമയമെടുക്കും എന്നതിനാലും ഞങ്ങൾക്ക് ഹിറാ ഗുഹയിലേക്ക് കയറുവാനുള്ളതിനാലും താഴെ നിന്നും മലയുടെ കാഴ്ചകൾ കണ്ടു. ഈ മലയുടെ ഉയരം 1405 മീറ്റർ ആണ്. അവിടെ നിന്നും ഞങ്ങൾ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബല് നൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഹിറാ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്കു ആദ്യമായി ഖുർആൻ ജിബിരീൽ മലക്ക് മുഖേന അവതരിച്ചത് . മക്ക പട്ടണത്തിലൂടെ കുറച്ചു  സഞ്ചരിച്ചപ്പോൾ ആ മല ബസ്സിൽ നിന്ന് തന്നെ കാണാമായിരുന്നു. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ആളുകൾ കയറി പോകുന്നത് വെള്ള കുത്തുകൾ പോലെ ദൂരെ നിന്ന് തന്നെ ഞങ്ങൾ കണ്ടു. സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി ജബൽ നൂർ ലക്ഷയമാക്കി ഞങ്ങൾ നടത്തം തുടങ്ങി. താഴ്‌വാരം വരെയുള്ള റോഡ് ടാർ ചെയ്തതാണെങ്കിലും കുത്തനെ യായിരുന്നു. മല കയറുന്നതിനു തൊട്ടു മുമ്പ് വരെ എത്തിയത് തന്നെ വളരെ കഷ്ടപെട്ടായിരുന്നു. സാഹസികമായി ടാക്സി കാറുകൾ തായ്‌വാരം വരെ എത്തുന്നുണ്ടായിരുന്നു. തായ്‌വാരത്തു വെള്ളവും പഴങ്ങളും മല കയറാനുള്ള വടികളും മറ്റും വിൽക്കുന്ന കുറച്ചു കടകൾ ഉണ്ടായിരുന്നു. അത്യാവശ്യത്തിനു വെള്ളം വാങ്ങി ഞങ്ങൾ മല കയറ്റം തുടങ്ങി.

സിമന്റിട്ട പടികൾ ഉണ്ടെങ്കിലും കുത്തനെയുള്ള കയറ്റം മൂലം നല്ല കിതപ്പും തളർച്ചയും അനുഭവപെട്ടു. പലയിടത്തും വിശ്രമിച്ചാണ് ഞങ്ങൾ മുകളിലേയ്ക്ക് കയറിയത്. മല കയറുന്നവരും ഇറങ്ങുന്നവരുമായി ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. മുഖ്യമായും പാകിസ്ഥാനികളും ഇന്ത്യക്കാരും ആണ് തീർത്ഥാടകാരിൽ ഉണ്ടായിരുന്നു. അറബികൾ വളരെ കുറവായിരുന്നു. വളഞ്ഞു പുളഞ്ഞുള്ള കയറ്റത്തിൽ വളവുകളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. അവിടെ ഒരു പാകിസ്താനി സർബത് എനർജി എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.രണ്ടു റിയാലിന്  ചെറിയ ഗ്ലാസ് നാരങ്ങാ വെള്ളം ഞാനും എന്റെ കൂടെയുണ്ടായിരുന്ന നാസർക്കായും  കുടിച്ചു. അപ്പോൾ കിട്ടിയ എനർജിയിൽ മുകളിലേക്ക് വീണ്ടും കയറി തുടങ്ങി. മുകളിലേക്ക് കയറുന്നതിനുസരിച്ചു താഴെയുള്ള കെട്ടിടങ്ങളുടെയും വളഞ്ഞു പുളഞ്ഞുള്ള വഴിയും കാണാൻ ചന്തമേറെയായിരുന്നു. ഇടയ്ക്കു പ്രാവിൻ കൂട്ടങ്ങളെയും അവക്ക് തീറ്റ വില്കുന്നവരെയും കണ്ടിരുന്നു. മുകളിലേക്ക് നോക്കുമ്പോൾ മല കയറാൻ പിന്നെയും കുറെ ബാക്കിയുണ്ടായിരുന്നു. ആകെ പാക്കിസ്ഥാനികളുടെ ഒരു ആധിപത്യം ആയിരുന്നു അവിടെ കണ്ടത്. തീർത്ഥാടകാരിൽ കൂടുതൽ പാകിസ്ഥാനികൾ കൂടാതെ ഭിക്ഷാടകർ , വിൽപനക്കാർ, പടികൾ സിമന്റിട്ടു പണം പിരിക്കുന്നവർ തുടങ്ങിയവരെല്ലാം പാകിസ്ഥാനികൾ ആയിരുന്നു. കുറെ കയറി മലയുടെ ഒരു ഭാഗത്തു കൂടി ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. അവിടെ പരന്ന സ്ഥലത്തു കുറെ പേർ ഉണ്ടായിരുന്നു. പാകിസ്ഥാനികൾ അവിടെ ചെറിയ ഒരു കട ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. വെള്ളവും പഴങ്ങളും ഒക്കെ അവിടെ വിൽക്കുന്നത് ഇരട്ടി വിലക്കായിരുന്നു. അവിടെ നിന്നും മക്ക യുടെ പല ഭാഗങ്ങളും ഘടികാര ഗോപുരവും മറ്റും കാണാമായിരുന്നു. ജനുവരിയിൽ ആണ് ഞങ്ങളുടെ യാത്ര എന്നതിനാൽ തണുത്ത കാലാവസ്ഥായായിരുന്നു. ഇത് കൊണ്ട് തന്നെ  വെയിൽ ഉണ്ടെങ്കിലും വലിയ ചൂട് അനുഭവപ്പെട്ടില്ല. മലയുടെ മുകളിൽ നിന്നും മറു ഭാഗത്തേയ്ക്ക് കുറച്ചു പടികൾ ഇറങ്ങിയാലേ  ഹിറാ ഗുഹയിൽ എത്താൻ സാധിക്കൂ. പടികൾ ഇറങ്ങി ഗുഹ പോലുള്ള ഭാഗത്തു കൂടി കയറി ഇറങ്ങി ഹിറാ ഗുഹയുള്ള ഭാഗത്തെത്തി. അവിടെ കുറെ ആളുകൾ ഗുഹയിൽ കയറാനുള്ള അവസരം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ അതിരിൽ ഇരുമ്പു പൈപ്പ് കൊണ്ട് ഒരു വേലി പണിതിട്ടുണ്ടായിരുന്നു. അതിനപ്പുറം ചെങ്കുത്തായ ഗർത്തമാണ്. കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങളും ഗുഹ സന്ദർശനം  നടത്തി.നല്ല തിരക്കായിരുന്നു അവിടെ കാണപ്പെട്ടത്.

 ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിന്റെ മുകൾ ഭാഗത്തേക്ക് കയറി അവിടെ കുറച്ചു നേരം വിശ്രമിച്ചു. വീണ്ടും മുകളിലേക്ക് കയറി പരന്ന ഭാഗത്തു കുറച്ചു സമയം ചിലവഴിച്ചു. അവിടെ അപ്പോഴും നല്ല തിരക്കായിരുന്നു. പിന്നെ മലയിറക്കം തുടങ്ങി. സിമന്റിട്ട നല്ല പടികൾ ഉള്ളതിനാൽ മലയിറക്കം അത്ര ആയാസകരമായിരുന്നില്ല.  മലയിറങ്ങി താഴെ എത്താൻമുകളിലേക്ക് കയറിയതിന്റെ പകുതി സമയം പോലും എടുത്തില്ല. താഴ് വാരത്തെത്തി കുറച്ചു വിശ്രമിച്ചു കുത്തനെയുള്ള റോഡിലൂടെ ഞങ്ങൾ ബസിനടുത്തു എത്തിയപ്പോൾ മറ്റാളുകൾ എത്തിച്ചേരുന്നെ ഉണ്ടായിരുന്നുള്ളു. പിന്നെയും അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് മറ്റുള്ളവർ എത്തി വണ്ടി പുറപ്പെട്ടത്.
      പിന്നീട് ഞങ്ങൾ പോയത് ഹജ്ജ് നടക്കുന്ന അറഫ യിലേക്കാണ്. വളരെ വിശാലമായ ഒരു ഏരിയ യയാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ് നടക്കുന്ന അറഫ. ബസ് കുറെ ഓടി യാണ് അവിടെ എത്തിയത്. ആ യാത്രയിൽ കശാപ്പ് ശാലയും ഹജ്ജിന്റെ സമയത്തു മാത്രം പ്രവർത്തിക്കുന്ന മെട്രോ യുടെ പല സ്റ്റേഷനുകളും പാലങ്ങളും എല്ലാം ഞങ്ങൾ കണ്ടിരുന്നു. ഒടുവിൽ ബസ് എത്തിച്ചേർന്നത് അറഫയിലെ പ്രശസ്‌തമായ ജബലു റഹ്മക്ക് താഴെയാണ്. അതി മനോഹരമായി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു കൊച്ചു കുന്നാണ് ജബൽ റഹ്മ. കുന്നിനു ചുറ്റും പ്രതേക അകലത്തിൽ തറയോടുകൾ പാകി കുറെ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നുണ്ടായിരുന്നു. ഹജ്ജ് സമയത്തു ആളുകൾക്ക് വിശ്രമിക്കാനും മറ്റും ആയിരിക്കും. കുന്നിൻ മുകൾ വരെ മനോഹരമായ പടികൾ. മുകളിൽ പരന്ന ഭാഗത്തു ഒരു വലിയ സ്തൂപവും അവിടെ കുറെ കച്ചവടക്കാരെയും കണ്ടു. കുന്നിൻ മുകളിൽ കയറാനുള്ള സമയം ഞങ്ങൾക്ക് അനുവദിച്ചിരുന്നില്ല. എങ്കിലും മറ്റുള്ളവർ ബാത്‌റൂമിൽ പോയ സമയത്തു ഒറ്റ ഓട്ടത്തിന് ഞങ്ങൾ മുകളിൽ എത്തി കാഴ്ചകൾ കണ്ടു പെട്ടെന്ന് തന്നെ ഞങ്ങൾ ബസിൽ തിരിച്ചെത്തി. ആദിമ മനുഷ്യരായ ആദവും ഹവ്വയും കണ്ടു മുട്ടിയത് ഇവിടെ വെച്ചാണെന്നതാണ് വിശ്വാസം. മുഹമ്മദ് നബി തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുൽ വദഹ് പ്രസംഗം നിർവഹിച്ചത് ഈ കൊച്ചു മലയുടെ താഴ്വാരത്തു വെച്ചായിരുന്നു. ഉച്ച സമയമായിട്ടും അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു.

ഹജ്ജിന്റെ മറ്റൊരു ചടങ്ങ് നടക്കുന്ന മുസ്തലിഫയിലൂടെയാണ് പിന്നീട് ഞങ്ങൾ പോയത്. മുസ്തലിഫയിൽ രാപാർക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഗൈഡ് എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ടായിരുന്നു. മുസ്തലിഫയിൽ ബസിൽ നിന്ന് ഇറങ്ങാതെ തന്നെ കാഴ്ചകൾ കാണുകയായിരുന്നു. മുസ്തലിഫ പള്ളിയും ഹാജിമാർ രാപാർക്കുന്ന സ്ഥലങ്ങളും ജംറയിൽ എറിയാൻ കല്ല് ശേഖരിക്കുന്ന യിടവുമെല്ലാം ബസിലിരുന്നു കണ്ടു. ആനക്കല സംഭവത്തിന് സാക്ഷ്യം വഹിച്ച വാദി മുദഫ്ഫർ എന്ന സ്ഥലം മുസ്തലിഫ കഴിഞ്ഞു മിനായിൽ പ്രവേശിക്കുന്നതിന് മുമ്പായി കണ്ടു. യമനിലെ അബ്റഹത് രാജാവ് ആനപ്പട യാളികളുമായി വന്നു വിശുദ്ധ കഅബ പൊളി ക്കാൻ വന്നപ്പോൾ അള്ളാഹു അബാബീൽ പക്ഷികളെ വിട്ട് ചുടു കല്ലുകൊണ്ടെറിഞ്ഞു കൊണ്ട് നശിപ്പിച്ച സംഭവമാണ് ആനക്കല സംഭവം. മിനായിൽ പ്രവേശിച്ച ഞങ്ങൾ ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കാൻ കൊണ്ട് പോയ സ്ഥലം കണ്ടു.പിന്നീട് വെളുത്ത കൂടാരങ്ങൾ കണ്ടു തുടങ്ങി. വലിയ പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന കൂടാരങ്ങൾ.

മലഞ്ചെരുവിൽ കല്ല് കൊണ്ട് പണിത ഒരു കനാൽ ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. സുബൈദ കനാൽ എന്നറിയപ്പെടുന്ന ഇത് ഒരു കാലത്തു തായിഫിൽ നിന്ന് മക്കയിലേക്ക് വെള്ളം കൊണ്ട് വരൻ ഉപയോഗിച്ചിരുന്നു.ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്തു മക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ജല ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ മരണ ശേഷം പത്നി സുബൈദ സ്വന്തം പണം മുടക്കി ബാഗ്ദാദിൽ നിന്ന് എൻജിനീയർമാരെ വരുത്തി സർവ്വേ നടത്തി നിർമിച്ച കനാൽ ആണിത്. ഏകദേശം ആയിരത്തിലേറെ വർഷങ്ങൾ ഇത് ഉപയോഗിച്ചു എന്നാണ് ചരിത്രം. മിനായിലെ കല്ലെറിയുന്ന ജംറ കാണാനാണ് പിന്നെ ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി പോയത്. മൂന്നു ജംറകളും വ്യക്തമായി കാണാവുന്ന ഒരു ഉയർന്ന ഭാഗത്തു ഞങ്ങൾ എത്തി. കല്ലേറിന്റെ കർമങ്ങളെ പറ്റി ഗൈഡ് വിശദമായി വിവരിച്ചു.അവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ മസ്ജിദുൽ ഹറമിന്റെ ഏകദേശം അടുത്തുള്ള ഖദീജ ബീവിയുടെ ഖബർ സ്ഥിതി ചെയ്യുന്ന ജന്നത്തുൽ മുഅല്ലയിൽ സിയാറത് നടത്തി. ആ യാത്രയിൽ ബസിൽ നിന്നും മസ്ജിദുൽ സജർ  , മസ്ജിദുൽ ജിന്ന് എന്നീ പള്ളികളും ബസിൽ നിന്നും കണ്ടു. ഉമ്മു ജൂഡ് മ്യൂസിയം കാണാൻ ഞങ്ങൾ പോയെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. അവിടെ നിന്നും ജിദ്ദയിലേക്കുള്ള മടക്ക യാത്ര ഞങ്ങൾ ആരംഭിച്ചു. വഴിയിൽ ഒരു പ്രട്രോൾ പമ്പിലെ പള്ളിയിൽ ദുഹ്ർ നിസ്കരിച്ചു മൂന്നു മണിയോടെ ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.

Saturday, January 12, 2019

ഹറമൈൻ അതിവേഗ റെയിൽവേയിൽ മക്കയിലേക്ക്

ഹറമൈൻ അതിവേഗ റെയിൽവേ യുടെ ജോലികൾ നടന്നു കൊണ്ടിരുന്നപ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു അത് പ്രവർത്തന ക്ഷമമാകുമ്പോൾ സൗദിയിൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് യാത്ര ചെയ്യണം എന്നത്. മദീന യിലേക്ക് പോകുവാൻ അവധി കിട്ടാത്തതിനാൽ യാത്ര മക്കയിലേക്ക് മതിയെന്ന് തീരുമാനിച്ചു. കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദുകാരൻ നവാസ് താല്പര്യം പ്രകടിപ്പിച്ചപ്പോൾ അടുത്ത ആഴ്ച പോകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ തുടക്കത്തിൽ രണ്ടു മാസം നൽകുന്ന പകുതി നിരക്ക് ഈ ആഴ്ച അവസാനിക്കുമെന്ന് ഇൻറർനെറ്റിൽ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത്. അത് കൊണ്ട് ഈ ആഴ്ച തന്നെ യാത്ര നടത്താം എന്ന് തീരുമാനിച്ചു. രാവിലെ 10.22 നു ജിദ്ദയിൽ നിന്ന് പുറപ്പെട്ടു 11.05 നു മക്കയിൽ എത്തുന്ന ട്രെയിനിന് ആണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്. സാദാരണ ടിക്കറ്റിനു 21 റിയാലും ബിസിനസ്സ് ക്ലാസിനു 26 റിയാലും ആയിരുന്നു നിരക്ക് എന്നതിനാൽ ബിസിനസ് ക്ലാസ് ടിക്കറ്റ് തന്നെ എടുത്തു.

പുണ്യ നഗരങ്ങളായ മക്കയേയും മദിനയെയും ജിദ്ദ പട്ടണത്തേയും ബന്ധിപ്പിക്കുന്ന 450 കിലോ മീറ്റർ നീളത്തിലുള്ള അത്യാധുനിക രീതിയിലുള്ള റെയിൽവേ സംവിധാനമാണ് ഹറമൈൻ അതിവേഗ റയിൽവേ. ചൈനീസ് ടെക്നോളജി ഉപയോഗിക്കുന്ന ഇതിൽ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്റർ ആണ്. മക്ക , മദീന എന്നിവക്ക്  പുറമെ ജിദ്ദ മെയിൽ സ്റ്റേഷൻ, ജിദ്ദ എയർപോർട്ട്, റാബക് എന്നിവടങ്ങളിൽ ആണ് ഇതിനു സ്റ്റേഷനുകൾ ഉള്ളത്.
ഒമ്പതു മണിക്ക് ജോലി കഴിഞ്ഞു കൃത്യം ഒമ്പതരയ്ക്ക് തന്നെ സ്റ്റേഷനിലേക്ക് പോകാൻ ഞങ്ങൾ ഒരു ടാക്സിയിൽ കയറി. 20 മിനിറ്റ് യാത്രക്ക് ശേഷം സുലൈമാനിയയിലെ സ്റ്റേഷനിൽ ഞങ്ങൾ എത്തി ചേർന്നു. അതി വിപുലവും അത്യാധുനികവുമായ സ്റ്റേഷൻ എന്നെ അത്ഭുതപ്പെടുത്തി. ടാക്സി ഇറങ്ങിയപ്പോൾ തന്നെ ഒരാൾ ഞങ്ങളുടെ ടിക്കറ്റ് പരിശോദിച്ചു ലിഫ്റ്റ വഴി മുകളിലേക്ക് കടത്തി വിട്ടു. അവിടെ നിന്നും കുറച്ചു നടന്ന ശേഷമാണ് ടിക്കറ്റ് കൗണ്ടറിന്റെയും മറ്റും അടുത്ത ഞങ്ങൾ എത്തിയത്. കുറച്ചു സമയം കാത്തിരുന്ന ശേഷം ഞങ്ങളെ ടിക്കറ്റ് പരിശോദിച്ചു അകത്തേയ്ക്കു കയറ്റി വിട്ടു. വിമാനത്താവത്തിലേതിന് സമാനമായ സുരക്ഷാ പരിശോധനയും ലഗേജ് പരിശോധനയും അവിടെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ എത്തിച്ചേർന്നത് വിശാലമായ ഒരു ഹാളിൽ ആയിരുന്നു. അൽ ബൈക്കിന്റെ ഒരു ഷോപ് അവിടെ തുറന്നിട്ടുണ്ട്. പക്ഷെ വെള്ളവും ജ്യുസ് എന്നിവയൊക്കെ മാത്രമാണ് അവിടെ ലഭിക്കുന്ന്നത്. ട്രെയിൻ വരുന്നതിന്റെ ഏകദേശം 10 മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങളെ ട്രാക്കിനടുത്തേക്കു എക്സലറേറ്റർ വഴി ഞങ്ങളെ കടത്തി വിട്ടത്. ഒന്നാം നമ്പർ ബോഗിയിൽ ആയിരുന്നു സീറ്റ് എന്നതിനാൽ പ്ലാറ്റഫോമിൽ അവസാന ഭാഗത്താണ് ഞങ്ങൾ ഇരുന്നത്. സേവന തൽപരരായ ഒരു കൂട്ടം യുവതീ യുവാക്കൾ അവിടെ എല്ലായിടത്തും ജീവനക്കാരായി ഉണ്ട്.

 കൃത്യം 10.22 ആയപ്പോൾ തന്നെ പൊടി പരത്തി സുന്ദരകുട്ടപ്പനായ തീവണ്ടി ഞങ്ങളുടെ മുന്നിലെത്തി. ഞങ്ങൾ ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ ഇറങ്ങാനുള്ളവൾ ഇറങ്ങി ഞങ്ങൾ അകത്തേയ്ക്കു കയറി. തീവണ്ടിക്കകം വിമാനം പോലെ സുന്ദരമായിരുന്നു. വലിയ ഒരു സ്‌ക്രീനിൽ സഞ്ചാര പതം , വേഗം എന്നിവയെല്ലാം കാണിക്കുന്നുണ്ട്. നല്ല സൗകര്യ പ്രദമായ ഇരിപ്പിടങ്ങലും, പുറത്തേയ്ക്കു കാണാൻ വിശാലമായ ഗ്ലാസ് ജനലും , ഓരോ സീറ്റിനു മുമ്പിലും വിഡിയോകളും മറ്റും കാണാനുള്ള കൊച്ചു മോണിറ്റർ എന്നിവയെല്ലാം ഉണ്ടായിരുന്നു. ഏറെ വൈകാതെ ട്രെയിൻ യാത്ര ആരംഭിച്ചു. ജിദ്ദ പട്ടണവും പ്രാന്ത പ്രദേശങ്ങളും  മരുഭൂമിയിലൂടെയും മലകൾക്കിടയിലൂടെയുമായിരുന്നു പിന്നീടുള്ള യാത്ര. നിരന്തര മായ മഴ മലകൾക്കു സമ്മാനിച്ച നേരിയ ഹരിത കവചം കാഴ്ചകൾക്ക് പ്രതേക ചാരുത നൽകി. മരുഭൂയിൽ നാമ്പിട്ട പുല്ലും മറ്റും തിന്നു നടക്കുന്ന ആട്ടിൻ പട്ടങ്ങളെയും ഒട്ടകങ്ങളെയും കാണാമായിരുന്നു. പല ഭാഗങ്ങളിലും റെയിൽ പാത കുറച്ചു ഉയരത്തിൽ ആയതിനാൽ പുറത്തെ കാഴ്ചകൾക്ക് ഒരു പ്രതേക ചന്തം ആയിരുന്നു. ജന വാസ മേഖല കളും കൊച്ചു ഫാക്ടറികളും മറ്റും പിന്നിട്ടു ട്രെയിൻ മക്കയോട് അടുക്കാറായി. ഏകദേശം മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ ആണ് ട്രെയിൻ സഞ്ചരിച്ചിരുന്നത്. സ്റ്റേഷൻ എത്തുന്നതിനു കുറെ മുമ്പ് തന്നെ ട്രെയിൻ സ്പീഡ് കുറക്കാൻ ആരംഭിച്ചിരുന്നു. പതിനൊന്നു മാണിയോട് കൂടി ഞങ്ങൾ മക്കയിൽ ട്രെയിൻ ഇറങ്ങി. അവിടെ നിർത്തിയിട്ട ട്രെയിൻ കണ്ടപ്പോൾ ആണ് ട്രെയിനിന് ഇരു വശത്തോട്ടും സഞ്ചരിക്കാൻ കഴിയും എന്ന് മനസ്സിലായത്.മക്ക സ്റ്റേഷനും വലുതാണെങ്കിലും ജിദ്ദ സ്‌റ്റേഷന്റെ അത്ര പൊലിമ തോന്നിയില്ല. നല്ല വലുപ്പമുണ്ടായിരുന്നുവെങ്കിലും നിലകൾ ഇല്ലായിരുന്നു.
 
 പുറത്തിറങ്ങുമ്പോൾ ഹറാമിലേക്കുള്ള ഷട്ടിൽ ബസിന്റെയും ടാക്സികളുടെയും കൗണ്ടറുകളും ആളുകളും ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. ഹറമിലേക്കുള്ള ബസിന്റെ 3 റിയൽ വിലയുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ പുറത്തേയ്ക്കു നടന്നു. നിരയായി നിർത്തിയിട്ടിട്ടുള്ള കുറെ ബസുകൾ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവയെല്ലാം പുതിയ നല്ല സൂപർ ബസുകൾ ആയിരുന്നു . ഏകദേശം നിറഞ്ഞ ഒരു ബേസിൽ കയറി ഞങ്ങൾ ഹറാമിലേക്കു യാത്ര തിരിച്ചു.

ഹറമിന്റെ കുറചചെടുത്തായി ബസ് നിർത്തി ഞങ്ങൾ ഇറങ്ങി. തവാഫും ദുഹ്ർ നിസ്കാരവും കഴിഞ്ഞു ഒരു ടാക്സിയിൽ മടങ്ങിയ ഞങ്ങൾ 2 മണിയോട് കൂടി ജിദ്ദയിൽ തിരിച്ചെത്തി. 

ജിദ്ദക്കുള്ളിൽ ഒരു കൊച്ചു സഞ്ചാരം


 ഏറെ കാലത്തിനു ശേഷം രണ്ട് ദിവസം ഒരുമിച്ചു അവധി കിട്ടിയപ്പോൾ വെറുതെ റൂമിലിരിക്കാൻ തോന്നിയില്ല. ആദ്യ ദിവസം ഷറഫിയയിൽ ഗാനമേളക്ക് പോയി. രണ്ടാം ദിവസം ജിദ്ദയുടെ ലോക്കൽ ബസിൽ ഒരു യാത്ര പ്ലാൻ ചെയ്തു. യാത്രക്കൊരു ലക്‌ഷ്യം വേണമല്ലോ. പുതിയ ലുലു ഹൈപ്പർമാർകെറ് ആയിരുന്നു ഞങ്ങളുടെ യാത്ര ലക്‌ഷ്യം. ഞങ്ങളുടെ സ്ഥലത്തു നിന്ന് ബലദിലേക്കു ഒരു ബസ് യാത്ര . അവിടെ നിന്നും ബവാദി ബസ്സിന്റെ അവസാന സ്റ്റോപ്പ് വരെ. അവിടെ നിന്നും ലുലുവിലേക്കു മൂന്നു കിലോമീറ്റർ നടന്നു എത്തിച്ചേരുക. തിരിച്ചും അത് പോലെ വരിക. SAPTCO എന്ന സൗദിയിലെ KSRTC യിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ബസുകൾ ഒക്കെ നല്ല കിടിലൻ ആണ്. SAPTCO യുടെ മാപ്പും ഗൂഗിൾ മാപ്പും ചെക്ക് ചെയ്തു യാത്ര പഥം എല്ലാം തീരുമാനിച്ചു വൈകിട്ട് അഞ്ചു മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യ ബസ് കിട്ടാൻ പത്തു മിനിറ്റോളം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. അപ്പോയെക്കും ടാക്സികളുടെയും കള്ള ടാക്സികളുടെയുമായി 21 ക്ഷണം ഞങ്ങൾക്ക് നിരസിക്കേണ്ടി വന്നു. പിന്നീട് വന്ന ബസ് നിറയെ ആളുകൾ ആയിരുന്നു. ഡ്രൈവറുടെ സമീപത്തുള്ള സ്ഥലത്തു നിന്ന് യാത്ര ശരിക്കും ആസ്വദിച്ചു. രസികനായ ഒരു ഹിന്ദിക്കാരൻ ആയിരുന്നു ബസ് ഡ്രൈവർ. അദ്ദേഹത്തിന്റെ നർമ കലർന്ന ഇടപെടൽ  ആസ്വാദത ഇരട്ടിയാക്കി. നിരവധി ട്രാഫിക് സിഗ്നലുകളും തെരുവുകളും പിന്നിട്ടു ബസ്സ് 15 മിനിട്ടിനകം ബലദിൽ എത്തി. . അന്നൊരു വെള്ളിയാഴ്ചയായതിനാൽ ബലദിന്റെ ആ സായാഹ്നം വിവിധ നാട്ടുകാർ വന്നു നിറഞ്ഞു കവിഞ്ഞിരുന്നു. അവിടെ ഇറങ്ങിയപ്പോൾ തന്നെ അടുത്ത ബസ് കിട്ടിയതിനാൽ ബലദിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നില്ല. ബവാദി ബസ്സിൽ ആളുകൾ കുറവായതിനാൽ സൗകര്യ പ്രദമായ സീറ്റുകളിൽ ഇരുന്നു നഗരത്തിന്റെ കാഴ്ചകൾ കണ്ടു ഞങ്ങൾ യാത്ര തുടർന്നു. ബാബ് മക്കയും കന്തറയും പിന്നിട്ടു ഓവർബ്രിഡ്ജിനു അടിയിലൂടെ ഷറഫിയ വഴി പലസ്റ്റീൻ റോഡിലേക്ക് ബസ് കടന്നു. പലയിടത്തും ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.പലസ്റ്റീൻ  റോഡിലൂടെ മുന്നോട്ടു പോയ മറ്റൊരു ഓവർ ബ്രിജിനടിയിൽ തിരിച്ചു വന്നു മക്കറോണ റോഡിലൂടെ യാത്ര തുടർന്നു.
 ആ റോഡിലെ പ്രധാന കാഴ്ച ഒരു ഭീമൻ ജ്യോമെട്രി ടൂളുകളുടെ ശിൽപം ആയിരുന്നു. ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും റോഡരികിലും മറ്റും വലിയ രൂപങ്ങൾ മനോഹരമായ കാഴ്ചകൾ ആണ്. സൈക്കിൾ, പന്ത്, ഭൂഗോളം, കപ്പൽ, വിമാനം അങ്ങനെ പലതും ജിദ്ദയുടെ പല ഭാഗങ്ങളിലും കാണാം. അവയുടെ പേരിലാണ് പലതും അറിയപ്പെടുന്നത്. ഒടുവിൽ മകറോണ റോഡിൽ നിന്നും സുൽത്താൻ ബിൻ സൽമാൻ റോഡിലൂടെ അവസാന സ്റ്റോപ്പിൽ ബസെത്തി. അവിടെ എത്തിയപ്പോയേക്കും ആറേമുക്കാൽ ആയിരുന്നു. ബലദിൽ നിന്നും കൃത്യം ഒരു മണിക്കൂർ യാത്ര. ലക്‌ഷ്യ സ്ഥാനമായ ലുലു വിലേക്ക് നടക്കാനുള്ള വഴി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഉറപ്പാക്കി നടത്തം തുടങ്ങി. ബസിറങ്ങി വളവു തിരിചപ്പോൾ ബംഗ്ലാദേശ് കാരുടെ ഹോട്ടലുകളും കടകളും മറ്റുമുള്ള ഒരു സ്ഥലം പിന്നിട്ടു ഞങ്ങൾ മുന്നോട്ടു പോയി ഹിറാ സ്ട്രീറ്റിലേക്കു തിരിഞ്ഞു. അതിലൂടെ രണ്ടു കിലോമീറ്ററിൽ അധികം ഞങ്ങൾ നടന്നു. ആ യാത്രയിൽ മാളുകളും ബ്രാൻഡഡ് ഷോപ്പുകളും റെസ്റ്ററെന്റുകളും മറ്റും ഞങ്ങൾ പിന്നിട്ടിരുന്നു. അപ്പോയെക്കും സൂര്യൻ അസ്മിത ക്കാനായിരുന്നു. മഗ്‌രിബ് ബാങ്ക് വിളിച്ചപ്പോൾ പള്ളി നോക്കി ലക്‌ഷ്യ സ്ഥാനത്തേക്കുള്ള ഞങ്ങളുടെ യാത്ര തുടർന്നു.
കുറെ മുന്നോട്ടു പോയപ്പോൾ ഹറമൈൻ എക്സ്പ്രസ്സ് ഹൈവേ കാണാറായി. അവിടെ നിന്നും ഉള്ളിലൂടെ തിരിഞ്ഞു കുറച്ചു പോയപ്പോൾ കുറെ ലൈറ്റുകൾ തെളിയിച്ച ഒരു വലിയ ഒരു കെട്ടിടം ഞങ്ങൾ കണ്ടു.
 ലുലുവിന്റെ ബോർഡൊന്നും കാണാത്തതിനാൽ   ഞങ്ങൾക്ക് സംശയമായി. കെട്ടിടത്തിന്റെ അടുത്തെത്തിയപ്പോൾ ആണ്‌ ലുലു അത് തന്നെയാണെന്ന് ഞങ്ങൾ ഉറപ്പിച്ചത്. അകത്തു കയറിയപ്പോൾ ഷോപ്പിംഗ് കാർട്ടുമായി പോകാവുന്ന നീളൻ എസ്കലേറ്റർ ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. അതിലൂടെ കയറി മൂന്നാം നിലയിലെ പള്ളിയിൽ പോയി നിസ്കരിച്ചു. പുറത്തിറങ്ങിയപ്പോൾ മൂന്നാം നിലയിലെ ഡ്രസ്സ് ഇലക്രോണിക്‌സ്  ഒന്ന് കറങ്ങി ഒന്നും വാങ്ങാതെ തിരിച്ചിറങ്ങി. ഷോപ്പിംഗ് ഞങ്ങളുടെ ഒരു ലക്ഷ്യമല്ലായിരുന്നു. അപ്പോഴാണ് അവിടെ  5D സിനിമ എന്ന ബോർഡ് കണ്ടത്. കൗതുകം കൊണ്ട് ഞങ്ങൾ അവിടെ പോയി അനേഷിച്ചു. ചലിക്കുന്ന കസേരയിൽ ഇരുന്നു കണ്ണട വെച്ച് ആസ്വദിക്കാവുന്ന 6 മിനിറ്റ് നീളുന്ന ഷോകൾ ആയിരുന്നു. മലപ്പുറം കോട്ടക്കുന്നിൽ വെച്ചും സിംഗപ്പൂരിലെ സെന്റോസയിൽ വെച്ചും മലേഷ്യ യിലെ ലങ്കാവിയിൽ വെച്ചും നേരത്തെ ഇത്തരം ഷോകൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കണ്ട സിംഗപ്പൂരിലെ ഷോ എന്നെ നിരാശ പ്പെടുത്തിയെങ്കിൽ പ്രതീക്ഷകൾ ഇല്ലാതെ കണ്ട കോട്ടക്കുന്നിലെ ഷോ ഏറെ ആസ്വദിച്ചിരുന്നു. ഷോ കാണാൻ തീരുമാനിച്ചു.

 ഒരാൾക്ക് 15 റിയൽ ആയിരുന്നു. ഡിസ്കൊണ്ട് ചോദിച്ചപ്പോൾ രണ്ടു പേർക്ക് 25 റിയാലേ വാങ്ങിയുള്ളൂ. ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. കുഴപ്പമില്ല എന്നെ ഷോയെ പറ്റി പറയാൻ പറ്റൂ. അതിന് ശേഷം താഴെ നിലയിലെ സൂപ്പർമാർകെറ്റിൽ കറങ്ങി കുറച്ചു സാധനങ്ങൾ വാങ്ങി ഞങ്ങൾ പുറത്തിറങ്ങി. അമീർ ഫവാസ് ലുലുവിന്റെ അത്ര വിസ്താരം അനുഭവപ്പെട്ടില്ല. ഒരു പക്ഷെ ഇത് പല നിലകളിൽ ആയതിനാൽ ആയിരിക്കാം. പഴം പച്ചക്കറി വിഭാഗം മറ്റേ ലുലുവിനെ അപേക്ഷിച്ചു കുടുസ്സായ പോലെ അനുഭവപെട്ടു. അവിടെ നിന്ന് വാങ്ങിയ ജ്യൂസ് പുറത്തൊരു സോഫയിൽ ഇരുന്നു കുടിച്ച ശേഷം ഞങ്ങൾ തിരിച്ചുള്ള യാത്ര തുടർന്നു. വന്ന വഴിയിലൂടെ തിരിച്ചു നടക്കുമ്പോൾ ഒമ്പതു മണി കഴിഞ്ഞിരുന്നു. അര മണിക്കൂറിലധികം നടന്നു ബസ് പാർക്ക് ചെയ്യുന്നിടത്തു ഞങ്ങൾ എത്തി. അവിടെ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസിൽ കയറി യാത്ര തുടർന്നു. ബസിൽ ആളുകൾ വളരെ  കുറവായിരുന്നു. തിരിച്ചുള്ള യാത്രയിൽ രാത്രിയായതിനാൽ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ തോന്നിയില്ല. മെല്ലെയൊന്നു മയങ്ങിയപ്പോയേക്കും ബാബ് മക്കയിലെത്തി. അവിടെ നിന്നും ഹരാജ് ബസിൽ റൂമിലേക്ക്‌ മടങ്ങി.